November 23, 2020
November 23, 2020
ദോഹ: ഉപരോധത്തിന് ശേഷം കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതിന് പിന്നാലെ ഖത്തറില്‍ ഇതാദ്യമായി കുങ്കുമപ്പൂ വിളവെടുപ്പിനൊരുങ്ങുന്നു. വടക്കന്‍ ഖത്തറിലെ ഉം ലുശൂശില്‍ പ്രവര്‍ത്തിക്കുന്ന സാഫ്രോണ്‍ ഖത്തര്‍ എന്ന കമ്പനിയാണ് രാജ്യത്ത് ആദ്യമായി കുങ്കുമപ്പൂ കൃഷിയില്‍ വിജയം കണ്ടിരിക്കുന്നത്. ഖത്തര്‍ വിപണിക്കാവശ്യമായ 25 ശതമാനം ഉല്‍പ്പന്നം ഇവിടെ വിളവെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിളവെടുപ്പിന്റെ ആദ്യ ദിനത്തില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ ചേംബര്‍, ഹസദ് ഫുഡ് പ്രതിനിധികള്‍ സംബന്ധിച്ചു. സാധാരണ ഇറാന്‍, മൊറോക്കോ, അഫ്ഗാനിസ്താന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന കുങ്കുമപ്പൂ ഖത്തറില്‍ ആദ്യമായി കൃഷി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് ഫാം ഉടമ ജാബര്‍ അല്‍ മന്‍സൂരി പറഞ്ഞു.
മണ്ണ് രഹിത കൃഷിയായ ഹൈഡ്രോപോണിക് രീതി ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പാദനം ക്രമേണ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അല്‍ മന്‍സൂരി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.