October 09, 2019
October 09, 2019
പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന മൂന്ന് സുപ്രധാന തീരുമാനങ്ങളാണ് മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചത്.
ദോഹ: സ്പോണ്‍സര്‍ഷിപ്പ് മാറ്റാതെ തന്നെ ഖത്തറില്‍ താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതനുസരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി അവരുടെ രക്ഷിതാക്കളുടെ വിസയില്‍ നിന്നുകൊണ്ട് തന്നെ രാജ്യത്ത് ജോലി ചെയ്യാൻ കഴിയും.നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ഇങ്ങനെയൊരു ഇളവ് അനുവദിക്കുന്നുണ്ട്. ഇതാണ് കുടുംബ വിസയിലുള്ള എല്ലാവർക്കും ബാധകമാക്കിയിരിക്കുന്നത്.
രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഇത് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഖത്തര്‍ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും ഈ പരിഷ്‌ക്കരണങ്ങള്‍ ഒരുപോലെ ഉപകാരപ്പെടുമെന്നും ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിനു കീഴിലെ തൊഴില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദി പറഞ്ഞു.സിവില്‍ ഡിഫന്‍സ് ഓഫീസര്‍സ് ക്ലബ്ബില്‍ ഇന്ന് രാവിലെ ചേർന്ന വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രധാനമായ മൂന്ന് തീരുമാനങ്ങളാണ് ആഭ്യന്തര മന്ത്രാലയവും തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയവും ചേര്‍ന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.പ്രവാസി തൊഴിലാളികളെയും തൊഴില്‍ വിപണിയെയും നിയന്ത്രിക്കുന്ന നിയമങ്ങളിലാണു സര്‍ക്കാര്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. മൂന്നു ശ്രദ്ധേയമായ പദ്ധതികളാണ് രാജ്യത്ത് ഉടന്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് പാസ്‌പോര്‍ട് വിഭാഗം ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍അതീഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രധാന തീരുമാനങ്ങൾ :
1. പ്രവാസികളുടെ ആണ്‍മക്കള്‍ക്കും പെണ്മക്കൾക്കും ഇനിമുതല്‍ തങ്ങളുടെ കുടുംബ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാതെ തന്നെ ജോലി ചെയ്യാം.
2. താല്‍ക്കാലിക തൊഴില്‍ വിസാ കാലാവധി ആറു മാസത്തേക്കു നീട്ടും.
3. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിരക്കിൽ 20 ശതമാനം കുറവ് വരുത്തും.
താല്‍ക്കാലിക വിസയില്‍ കമ്പനികള്‍ക്ക് ഇനി ജോലിക്കാരെ കൊണ്ടുവരാമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഒരു മാസം മുതല്‍ ആറു മാസം വരെയുള്ള കാലയളവിലേക്ക് ഇതുപ്രാകാരം തൊഴിലാളികളെ കൊണ്ടുവരാന്‍ സാധിക്കും.ചില തൊഴിലുകള്‍ക്കും ജോലികള്‍ക്കും പുതിയ രീതിയിലുള്ള താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഇതുവഴി അടിയന്തരമോ, താല്‍ക്കാലികമോ ചില കാലയളവിലേക്ക് മാത്രമായോ ആവശ്യമായ തൊഴിലാളികളെ ജോലിക്ക് വെക്കാനാവും. ഇത്തരം വിസയ്ക്ക് ഭരണവികസ, തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമാണു ലഭിക്കേണ്ടത്.
നിലവില്‍ ഒരു മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക തൊഴില്‍ വിസയ്ക്ക് 300 ഖത്തര്‍ റിയാലാണ് നിരക്ക്. രണ്ടു മാസത്തേക്ക് 500 റിയാലും മൂന്നു മുതല്‍ ആറു മാസം വരെ ഓരോ മാസത്തേക്കും 200 റിയാല്‍ വീതവും ഈടാക്കും.