February 23, 2022
February 23, 2022
ദോഹ : പ്രകൃതിവാതകത്തിന്റെ വിലയിൽ ക്രമാതീതമായ വർധനവ് ഉണ്ടാവുന്നത് മതിയായ അളവിൽ നിക്ഷേപം ലഭിക്കാത്തത് കൊണ്ടാണെന്ന് ഖത്തർ ഊർജമന്ത്രി സാദ് ബിൻ ഷെറീദ അൽ കാബി അഭിപ്രായപ്പെട്ടു. റഷ്യ - ഉക്രൈൻ പ്രതിസന്ധിയല്ല, നിക്ഷേപം കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആഗോള പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഈജിപ്ത് പെട്രോളിയം മന്ത്രി താരീഖ് അൽ മൊല്ല, ജി.ഇ.സി.എഫ് സെക്രട്ടറി ജനറൽ മുഹമ്മദ് ഹമൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
'യൂറോപ്പ് കൂടുതൽ ഇന്ധനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യൂറോപ്പിന്റെ മൊത്തം ആവശ്യം നിറവേറ്റാൻ ഖത്തറിന് സാധിക്കില്ല. നിരവധി രാജ്യങ്ങളുമായി ദീർഘകാല കരാറുകളിൽ ഒപ്പുവെച്ചതിനാൽ, അവർക്ക് കൃത്യമായി ഇന്ധനം നൽകേണ്ടതുണ്ട്'.- യൂറോപ്യൻ ഇന്ധന പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി ഉത്തരം നൽകി. യൂറോപ്പിന് ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നും നൽകുന്നത് റഷ്യ ആണെന്നും, റഷ്യയുടെ അഭാവം ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നികത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 2027 ആവുമ്പോഴേക്കും കൂടുതൽ ഇന്ധനം നിർമിക്കാനും വിതരണം ചെയ്യാനും രാജ്യത്തിന് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും ഖത്തർ ഊർജമന്ത്രി പങ്കുവെച്ചു.