March 01, 2022
March 01, 2022
ദോഹ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് ഖത്തർ രംഗത്ത്. മനുഷ്യാവകാശ കൗൺസിലിന്റെ 49 ആം സെഷനിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കവെയാണ് ഖത്തർ വിദേശകാര്യമന്ത്രി റഷ്യയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. ഓരോ രാജ്യത്തിനും അവരുടേതായ അവകാശങ്ങൾ ഉണ്ടെന്നും, അതിലേക്ക് കടന്നുകയറുന്നത് ശരിയായ നടപടി അല്ലെന്നും മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി കൂട്ടിച്ചേർത്തു.
'നയതന്ത്ര ചർച്ചകൾക്ക് ഏറ്റവുമധികം പ്രാധാന്യമുള്ള സമയമാണിത്. ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീർപ്പിലേക്കെത്താൻ പരിശ്രമിക്കണം', മന്ത്രി അഭിപ്രായപ്പെട്ടു. യുക്രൈന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഖത്തർ പൂർണമായും മാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സംഭവവികാസങ്ങളുടെ അനന്തരഫലമായി അഭയാർത്ഥികൾ രൂപപ്പെട്ടേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. യുദ്ധം ശക്തമായതോടെ രണ്ട് ലക്ഷത്തോളം യുക്രൈൻ സ്വദേശികളാണ് പോളണ്ടിലേക്ക് പലായനം ചെയ്തത്. വരും നാളുകളിൽ ഈ കണക്ക് പതിന്മടങ്ങ് വർധിച്ചേക്കും. യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ സിറിയ, ഫലസ്തീൻ വിഷയങ്ങളെ പറ്റിയും ഖത്തർ വിദേശകാര്യമന്ത്രി പ്രതിപാദിച്ചു.