December 02, 2020
December 02, 2020
ദോഹ: ഖത്തറിന്റെയും യു.എസിന്റെയും പ്രതിരോധമന്ത്രാലയങ്ങള്‍ തമ്മില്‍ സൈനിക കരാറില്‍ ഒപ്പു വച്ചു. സമുദ്ര പ്രവര്‍ത്തനങ്ങളുമായും പോര്‍ട്ട് കോളുകളുമായും ബന്ധപ്പെട്ട കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്.
ഖത്തറിനു വേണ്ടി അമീരി നാവിക സേനയുടെ കമാന്റര്‍ നോട്ടിക്കല്‍ മേജര്‍ ജനറല്‍ അബ്ദുള്ള ഹസന്‍ അല്‍ സുലൈതിയും അമേരിക്കക്കു വേണ്ടി യു.എസ് നാവിക സേനയുടെ മിഡില്‍ ഈസ്റ്റ് സെന്‍ട്രല്‍ കമാന്റിലെ വൈസ് അഡ്മിറല്‍ സാമുവല്‍ പപാരോയുമാണ് കരാറില്‍ ഒപ്പു വച്ചത്. ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ഘനേം ബിന്‍ ഷഹീന്‍ അല്‍ ഘനേമിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.
അന്താരാഷ്ട്ര സൈനിക സഹകരണ അതോറിറ്റി പ്രസിഡന്റ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്‍ അസീസ് സ്വാലിഹ് അല്‍ സുലൈതി, ഖത്തറിലെ യു.എസ് എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സ് ഗ്രെറ്റ സി ഹോള്‍ട്‌സ്, സായുധ സേനയിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവരും കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുത്തു.
കരാറില്‍ ഒപ്പിട്ടതിനൊപ്പം ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ഘനേം ബിന്‍ ഷഹീന്‍ അല്‍ ഘനേമും യു.എസ് നാവിക സേനയുടെ മിഡില്‍ ഈസ്റ്റ് സെന്‍ട്രല്‍ കമാന്റിലെ വൈസ് അഡ്മിറല്‍ സാമുവല്‍ പപാരോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും അത് മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.