September 15, 2022
September 15, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : അറബ് വസന്തത്തിന്റെ ആഴത്തിലുള്ള വേരുകൾ മേഖലയിൽ അവശേഷിക്കുന്നതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ദാരിദ്ര്യം, തൊഴിലില്ലായ്മ, തൊഴിലില്ലാത്ത ബിരുദധാരികൾ തുടങ്ങി അറബ് വസന്തമെന്ന പേരിൽ തുടക്കമിട്ട സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മാസികയായ ലെ പോയിന്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്.
മേഖലയിൽ അസ്ഥിരത തുടരുന്നത്, നിരവധി അറബ് രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
"ദാരിദ്ര്യം, തൊഴിലില്ലായ്മ, തൊഴിലില്ലാത്ത ബിരുദധാരികൾ..ഈ പ്രധാന പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് മറുപടി., മറിച്ച്, ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. ഈ സുപ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്തില്ലെങ്കിൽ, അതുണ്ടാക്കുന്ന ആഘാതങ്ങൾ ഇനിയും ആവർത്തിക്കാം"- അദ്ദേഹം പറഞ്ഞു.
ക്രമാനുഗതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ഭാവിയിൽ പശ്ചിമേഷ്യയിലുണ്ടാകാനിടയുള്ള ഇത്തരം പ്രക്ഷോഭങ്ങൾ തടയാനുള്ള ഏറ്റവും നല്ല മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടി കൂടുതലാണ്. ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമായി കുറയ്ക്കുന്നതിനും തൊഴിൽ മേഖലയിലേക്കുള്ള യുവാക്കളുടെ വൻതോതിലുള്ള ഒഴുക്കിനെ ഉൾക്കൊള്ളുന്നതിനും 2030-ഓടെ 33.3 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ കൂടി അധികമായി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 14 ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള തന്റെ ബന്ധം,പരസ്പര ബഹുമാനം, തുടർച്ചയായ ആശയവിനിമയം, വിദേശ നയത്തെക്കുറിച്ചുള്ള വീക്ഷണങ്ങളുടെ കൈമാറ്റം, സമാധാനം ലക്ഷ്യമാക്കിയുള്ള സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഖത്തർ അമീർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക