May 24, 2022
May 24, 2022
ദോഹ : 2022 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനെച്ചൊല്ലി ചില പടിഞ്ഞാറൻ രാജ്യങ്ങൾ ഉന്നയിക്കുന്നത് അന്യായമായ വിമർശനങ്ങളാണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭിപ്രായപ്പെട്ടു.തിങ്കളാഴ്ച ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) നടത്തിയ പ്രസംഗത്തിനിടെയാണ് അമീർ ഇക്കാര്യം പറഞ്ഞത്.
'പതിറ്റാണ്ടുകളായി പശ്ചിമേഷ്യ കടുത്ത വിവേചനം നേരിട്ടുവരികയാണ്.ലോകം ഞങ്ങളെ അടുത്തറിയാത്തതും ചില സന്ദർഭങ്ങളിൽ ഞങ്ങളെ അറിയാൻ വിസമ്മതിക്കുന്നതുമാണ് ഈ വിവേചനത്തിന് പ്രധാന കാരണമെന്ന് ഞാൻ മനസിലാക്കുന്നു.'-അമീർ പറഞ്ഞു.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങൾ നിർദേശിച്ച എല്ലാ അന്താരാഷ്ട്ര പരിശോധനകളെയും ഖത്തർ അഭിമുഖീകരിച്ചിട്ടുണ്ട്.ഇതിനുപുറമെ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചരിത്രപരമായ നിയമ പരിഷ്കരണം തന്നെ പ്രാബല്യത്തിൽ കൊണ്ടുവന്നു.അനിവാര്യഘട്ടങ്ങളിൽ തൊഴിലാളികൾക്ക് സ്വതന്ത്രമായി ജോലി മാറുന്നതിന് തടസ്സമായിരുന്ന കഫാല സമ്പ്രദായം റദ്ദാക്കിയതും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം കൊണ്ടുവന്ന മേഖലയിലെ ആദ്യത്തെ വിവേചനരഹിതമായ മിനിമം വേതന സംരക്ഷണ നിയമമാണ് മറ്റൊന്ന്.ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായും (ഐഎൽഒ) പ്രാദേശിക തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെ പിന്തുണക്കുന്ന മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്ന രാജ്യമാണ് ഖത്തറെന്നും അമീർ ഓർമിപ്പിച്ചു.
അതേസമയം,ഏറ്റവും പുതിയ തൊഴിൽ നിയമ പരിഷ്‌കാരങ്ങൾ അതിവേഗം നടപ്പാക്കാൻ ലോകകപ്പ് പ്രചോദനമായതായും അമീർ കൂട്ടിച്ചേർത്തു.
വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ മറ്റ് രാജ്യങ്ങൾ ഇത്തരം കായിക പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചപ്പോൾ കാണാത്ത തരത്തിലുള്ള കടുത്ത ആക്രമണങ്ങളാണ് ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപെടെ നടത്തുന്നതെന്നും ആ രാജ്യങ്ങൾക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും അമീർ പറഞ്ഞു.നേരത്തെ ലോകകപ്പ് മത്സരങ്ങൾ നടന്ന ബ്രസീലും റഷ്യയും ഉൾപ്പെടെ നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന മറ്റ് രാജ്യങ്ങളൊന്നും നേരിടാത്ത വിമർശനങ്ങളാണ് ഖത്തറിനെതിരെ ഇപ്പോൾ ആരോപിക്കപ്പെടുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് നേടിയതിന് പിന്നാലെ,പല യൂറോപ്യൻ രാജ്യങ്ങളും ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.ഇതിന്റെ തുടർച്ചയായാണ് ലോകകപ്പിന് വിസിൽ മുഴങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ചില പടിഞ്ഞാറൻ മാധ്യമങ്ങൾ തൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെടുത്തി ഖത്തറിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ കായികമേളയ്ക്ക് ഇതാദ്യമായാണ് ഒരു പശ്ചിമേഷ്യൻ ഗൾഫ് രാഷ്ട്രം ആതിഥേയത്വം വഹിക്കുന്നത്.
ഗൾഫിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക