March 10, 2022
March 10, 2022
ദോഹ : ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഫുട്‍ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ, ഈ വർഷത്തെ വിജയികളെ മാർച്ച് 18 ന് അറിയാം. ലോകകപ്പിനായി സജ്ജമാക്കിയ വേദികളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. മാർച്ച് 14 ന് നടക്കുന്ന സെമിഫൈനൽ പോരാട്ടങ്ങൾക്കൊടുവിലാണ് ഫൈനൽ ചിത്രം തെളിയുക. അൽ സദ്ദ്, അൽ വക്ര, അൽ ഗറാഫ, അൽ ദുഹൈൽ എന്നീ ടീമുകളാണ് അവസാന നാലിലുള്ളത്.
പരമാവധി ശേഷിയുടെ 75 ശതമാനം കാണികൾക്കാണ് ഫൈനലിൽ പ്രവേശനം നൽകുക. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കും, ഒൻപത് മാസത്തിൽ കുറയാത്ത കാലപരിധിക്ക് മുൻപായി കോവിഡിൽ നിന്ന് മുക്തി നേടിയവർക്കുമാണ് ടിക്കറ്റുകൾ ലഭിക്കുക. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, വാക്സിനേഷന് പകരം, 24 മണിക്കൂർ മുൻപെങ്കിലും എടുത്ത റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഹാജരാക്കിയാൽ മതി. 10 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ഖത്തർ ഫുട്‍ബോൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടിക്കറ്റിന് അപേക്ഷിക്കാം.