September 15, 2019
September 15, 2019
ദോഹ: രാജ്യത്തെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ സ്വദേശിവൽക്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അൽ ഓത്മാൻ ഫക്രു ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തൊഴിലിടങ്ങളിലെ ഖത്തര്‍ പൗരന്മാരുടെ അനുപാതം വര്‍ധിപ്പിക്കാനും രാജ്യത്തെ ദേശീയ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുകയെന്ന ലക്ഷ്യത്തോടെ പൗരന്മാരെ കഴിവുറ്റവരാക്കാനും ലക്ഷ്യമിട്ടാണ് സ്വദേശിവല്‍ക്കരണത്തിന് ആലോചന നടക്കുന്നത്.
ഖത്തര്‍ നാഷനല്‍ ബാങ്ക്(ഖ്യു.എന്‍.ബി) ഗ്രൂപ്പ് സംഘടിപ്പിച്ച കരിയര്‍ മേളയ്‌ക്കെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. നിരവധി തൊഴില്‍ രംഗങ്ങളില്‍ ഖത്തരി അനുപാതം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഉല്‍പാദകരെ ശക്തിപ്പെടുത്താനും കൂടുതല്‍ സജീവമാക്കാനും വിവിധ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമിടയിലുള്ള ഏകോപന നടപടികള്‍ പുരോഗമിക്കുകയാണ്. ഖത്തരി അനുപാതം വര്‍ധിപ്പിക്കാനും രാജ്യത്തെ പൗരന്മാര്‍ക്കായി എല്ലാ മേഖലകളിലും കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ഈ സമിതികള്‍ക്കിടയില്‍ ഏകോപനം വിപുലമാക്കുകയാണെന്നും മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അറിയിച്ചു.
പ്രാദേശികവല്‍ക്കരണത്തില്‍ മുന്നിലുള്ള സ്ഥാപനമാണ് ഖ്യു.എന്‍.ബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പൗരന്മാരെ കൂടുതല്‍ കഴിവുറ്റവരാക്കാനും മറ്റു സ്ഥാപനങ്ങളും സമിതികളും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.