August 14, 2022
August 14, 2022
അൻവർ പാലേരി
ദോഹ : ഈ മാസം 16ന് സ്‌കൂളുകൾ തുറക്കാനിരിക്കെ,നാല് മാസത്തെ ബസ് ഫീസ് ഒരുമിച്ചടക്കണമെന്ന എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ നിലപാടിൽ രക്ഷിതാക്കൾക്ക് പ്രതിഷേധം.നാല് മാസത്തെ ട്യൂഷൻ ഫീസിനൊപ്പം ബസ് ഫീ കൂടി ഒരുമിച്ചടക്കണമെന്ന നിബന്ധന പല രക്ഷിതാക്കൾക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
'നേരത്തെ ട്യൂഷൻ ഫീസിനൊപ്പം ഒരു മാസത്തെ ബസ് ഫീ മാത്രം അടച്ചാൽ മതിയായിരുന്നു.അതുതന്നെ മാസാവസാനം അടക്കാനും അനുവദിച്ചിരുന്നു.നാലു മാസത്തെ ട്യൂഷൻ ഫീസിനൊപ്പം ബസ് ഫീയും ഒരുമിച്ചടക്കണമെന്ന് നിർബന്ധം പിടിക്കുന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.കുറെ അപേക്ഷിച്ചു നോക്കിയിട്ടും അനുവദിക്കാത്തതിനാൽ പലരിൽ നിന്നായി കടം വാങ്ങിയാണ് ഒടുവിൽ തുക കണ്ടെത്തിയത്.'- ഒരു രക്ഷിതാവ് ന്യൂസ്‌റൂമിനോട് പറഞ്ഞു.
പലർക്കും ട്യൂഷൻ ഫീസിന് സമാനമായ തുകതന്നെ ബസ് ഫീയായും വരുന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാവുകയാണ്.മൂന്നും നാലും കുട്ടികൾ പഠിക്കുന്ന രക്ഷിതാക്കൾക്ക് ഇതുമൂലം ഭാരിച്ച തുക തന്നെ കണ്ടെത്തേണ്ട അവസ്ഥയാണ്.അതേസമയം,ഖത്തറിലെ മറ്റുപല ഇന്ത്യൻ സ്‌കൂളുകളും നാലു മാസത്തെ ട്യൂഷൻ ഫീസിനൊപ്പം ഒരു മാസത്തെ ബസ് ഫീ മാത്രമാണ് മുൻകൂറായി ആവശ്യപ്പെടുന്നത്.
തീരുമാനത്തിൽ ഇളവ് ആവശ്യപ്പെട്ട് പല രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക