January 08, 2021
January 08, 2021
അൻവർ പാലേരി
ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് വോട്ടുപിടിക്കാൻ ശ്രമിച്ചത് വിവാദമാകുന്നു.ഇന്ത്യൻ എംബസിക്ക് കീഴിലെ അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മതപരമോ രാഷ്ട്രീയമോ ആയ താല്പര്യങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന നിർദേശം ലംഘിച്ചാണ് ഒരു വിഭാഗം വലിയ തോതിൽ പ്രചാരണം നടത്തിയത്.
ഖത്തറിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സ്ഥാനാര്ഥികളാണ് കോൺഗ്രസ് എം.പി ശശി തരൂരിനെ ഉപയോഗിച്ച് വോട്ടു നേടാനുള്ള പ്രചാരണം നടത്തിയത്.തെരഞ്ഞെടുപ്പിൽ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജൂട്ടാസ് പോൾ ഉൾപ്പെടെയുള്ള കോൺഗ്രസ് അനുകൂല സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ വീഡിയോ സന്ദേശം തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.അതേസമയം ഇവരാരും തെരഞ്ഞെടുപ്പിൽ വിജയം നേടിയില്ല.
മൂന്ന് അപ്പെക്സ് ബോഡികളിലേക്ക് മത്സരിച്ചവരിൽ ഭൂരിഭാഗം സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്.ബി.ജെ.പി,സി,പി.എം,കോൺഗ്രസ് എന്നിവയെ പിന്തുണക്കുന്നവരാണ് ഭൂരിഭാഗവും.എന്നാൽ ഭരിക്കുന്ന പാർട്ടികളുടെ അനുഭാവികളായിട്ടു പോലും പാർട്ടി നേതാക്കളെയോ മറ്റ് ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരെയോ ഉപയോഗിച്ച് ഇവരാരും പരസ്യമായി ഇത്തരമൊരു പ്രചാരണത്തിന് മുതിരാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ തെരഞ്ഞെടുപ്പ് മാർഗ നിർദേശങ്ങൾ ലംഘിച്ചു കൊണ്ട് കോൺഗ്രസ് അനുകൂല സ്ഥാനാർത്ഥികൾ ചട്ടലംഘനം നടത്തിയത്.
അതേസമയം,വ്യക്തിബന്ധത്തിന്റെ പേരിലാണ് ശശിതരൂർ ഇത്തരമൊരു പ്രചാരണ വീഡിയോ നൽകാൻ തയാറായതെന്നാണ് മറുഭാഗത്തുനിന്നുള്ള വിശദീകരണം.രാഷ്ട്രീയ പ്രചാരണം നടത്തിയിട്ടില്ലെന്നും ആശംസ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ വിശദീകരിക്കുന്നു.എന്നാൽ,ഒരേ രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന,ഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥിക്കും മാനേജിങ് കമ്മറ്റി സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്കും വേണ്ടി കേന്ദ്രപദവിയിലിരിക്കുന്ന ഒരു ജനപ്രതിനിധി തന്നെ രംഗത്തെത്തിയത് ചട്ടലംഘനമാവുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. തന്റെ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന തരത്തിൽ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ സന്ദേശം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ എംബസിക്കു കീഴിലെ അപ്പെക്സ് ബോഡികളിൽ ഒരു തരത്തിലുള്ള മത-രാഷ്ട്രീയ താല്പര്യങ്ങളോ പക്ഷപാതമോ പാടില്ലെന്നാണ് ചട്ടം.ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നതിനുള്ള ഘടകങ്ങളായതിനാൽ തന്നെ അതിൽ രാഷ്ട്രീയം കലർത്തുന്നത് ക്രമവിരുദ്ധമായ നടപടിയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക