September 27, 2019
September 27, 2019
ദോഹ: കായിക ലോകത്തിന്റെ കണ്ണും കാതും ഇനി പത്തുനാള്‍ ദോഹയില്‍. ലോക കായിക പൂരത്തിന് ഇന്നു വൈകിട്ട് കോര്‍ണിഷില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തിരി തെളിയിക്കും. തുടർന്ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഐ.എ.എ.എഫ് വേള്‍ഡ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 2019ന്റെ ഉദ്ഘാടന പരിപാടികള്‍ നടക്കുക.
ലോക അത്‌ലറ്റിക്‌സ് മേളയുടെ പ്രധാന ഇനങ്ങള്‍ക്കു വേദിയാകുന്നതും ഖലീഫ സ്റ്റേഡിയം തന്നെയാണ്. 208 രാജ്യങ്ങളില്‍നിന്നായി 2,000ത്തോളം അത്‌ലറ്റുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഇനി പത്തുനാള്‍ പോരാട്ടത്തിനിറങ്ങുന്നത്. മാരത്തോണ്‍ അടക്കമുള്ള ഏതാനും മത്സരയിനങ്ങള്‍ കോര്‍ണിഷിലാണ് നടക്കുക. 2017ലെ ലണ്ടന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ 44 വ്യക്തിഗത മെഡല്‍ ജേതാക്കളില്‍ 37 പേര്‍ ഇത്തവണയും മത്സര രംഗത്തുണ്ട്.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഘാടനവുമായി മേളയെ അവിസ്മരണീയമാക്കാനുള്ള ഒരുക്കമാണ് ഖത്തര്‍ ഇതിനകം നടത്തിയിട്ടുള്ളത്. ഇന്ന് രാത്രി നടക്കുന്ന വനിതാ വിഭാഗം മാരത്തണോടു കൂടിയാകും മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുക. അത്‌ലറ്റിക്‌സ് മേളയുടെ തന്നെ ചരിത്രത്തില്‍ ഇതാദ്യമായാണ് രാത്രി മാരത്തണ്‍ നടക്കുന്നത്. രാത്രി 11.59നാണ് വനിതാ മാരത്തണിനു തുടക്കം കുറിക്കുക.ആവേശ പോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് 27 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 12 പേര്‍ മലയാളികളും. ആദ്യ ഇനമായ ലോങ് ജംപില്‍ മലയാളി താരം എം.ശ്രീശങ്കര്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങും.