September 22, 2021
September 22, 2021
അൻവർ പാലേരി
യുനൈറ്റഡ് നാഷന്‍സ്:ഖത്തര്‍ അമീര്‍ ശൈഖ് തമീം കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം അഫ്ഗാൻ വിഷയത്തിൽ ലോകരാജ്യങ്ങൾക്ക് പറ്റിയ തെറ്റുകളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയായിരുന്നു. അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയിട്ട് ഒരുമാസം പിന്നിടുമ്പോഴാണ് ലോകരാജ്യങ്ങള്‍ പഴയ തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മുന്നറിയിപ്പ് നൽകിയത്.നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും ഖത്തറിൽ സ്വന്തമായി ഓഫീസ് തുറക്കാൻ അനുവദിച്ചുകൊണ്ട് ഖത്തർ നടത്തിയ നിരന്തരമായ ഇടപെടലുകളാണ് വലിയ രക്ത ചൊരിച്ചിലുകള്‍ ഒഴിവാക്കാന്‍ അഫ്ഗാനെ സഹായിച്ചത്. ചര്‍ച്ചകളിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഖത്തർ നടത്തിയ ഈ നീക്കത്തിന് ഒടുവിലാണ് അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനില്‍ നിന്ന് പിന്മാറിയത്.പുറത്തു നിന്ന് എന്തൊക്കെ വിമർശനങ്ങൾ നേരിട്ടാലും ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികൾ ഇക്കാലം വരെ നടത്തിവന്ന മാറിമറിയുള്ള അധിനിവേശത്തിന് ഇതോടെ അറുതി വരികയായിരുന്നു.താലിബാന്റെ അപരിഷ്കൃതമായ പല നിലപാടുകളും തിരുത്തിക്കാനും ആവശ്യമായ ഭേദഗതികൾ വരുത്താനും ഒരു സമ്മർദ്ദശക്തിയായി ഖത്തറിന് പ്രവർത്തിക്കാൻ കഴിയുന്നതും അഫ്ഗാൻ ജനതയുടെ ഭാവിയിൽ നിർണായക പങ്കുവഹിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.
അഫ്ഗാനിലെ പുതിയ ഭരണകൂടത്തിന് എല്ലാ പിന്തുണയും നല്‍കണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ ആവശ്യപ്പെട്ടു.
'താലിബാനുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല. ചര്‍ച്ചകള്‍ തുടരണം. അവരെ ബഹിഷ്‌കരിച്ചാല്‍ ധ്രുവീകരണത്തിന് കാരണമാകും. അത് മറ്റു രീതിയിലുള്ള പ്രതികരണത്തിലേക്ക് നയിക്കും. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം.' യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ അമീർ ആവശ്യപ്പെട്ടു.
'അഫ്ഗാനില്‍ ഇനി പഴയ തെറ്റുകള്‍ ലോകരാജ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുറംരാജ്യങ്ങളിലെ രാഷ്ട്രീയ സമ്ബ്രദായം അഫ്ഗാന് മേല്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. 20 വര്‍ഷത്തെ യുദ്ധം അഫ്ഗാനെ തളര്‍ത്തിയിരിക്കുന്നു. ശക്തമായ പിന്തുണ നല്‍കി അഫ്ഗാന്‍ ജനതയെ സഹായിക്കേണ്ടതുണ്ട്. മാനുഷിക സഹായം അവര്‍ക്ക് നല്‍കണം'
ഒരുപക്ഷവും ചേരാതെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഖത്തർ പുലർത്തിപ്പോന്ന നയതന്ത്ര പാടവമാണ് ഒരു പരിധിവരെ താലിബാനെ അനുനയിപ്പിച്ചത്. അമേരിക്കയുമായും ഇറാനുമായും പലസ്തീനുമായും താലിബാനുമായും ഖത്തറിന് ബന്ധമുണ്ട്. ഇസ്രായേലുമായി ആവശ്യമുള്ളപ്പോള്‍ ചര്‍ച്ച നടത്താനും ഖത്തര്‍ തയ്യാറായിട്ടുണ്ട്. ഭിന്നതയിലുള്ള എല്ലാ വിഭാഗവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഖത്തറിന്റെ നിലപാട് മറ്റൊരു രാജ്യങ്ങളും സ്വീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്ന വേളയില്‍ അമേരിക്കയുടെ എല്ലാ പൗരന്‍മാരും അഫ്ഗാനില്‍ നിന്ന് പുറത്തുകടന്നിരുന്നില്ല. ഇവര്‍ക്ക് അഫ്ഗാന്‍ വിടാനുള്ള സൗകര്യം ഒരുക്കിയത് ഖത്തറാണ്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ദോഹയിലേക്ക് വിദേശികളെ എത്തിക്കുകയും അവിടെ നിന്ന് സ്വന്തം നാടുകളിലേക്ക് സുരക്ഷിതമായി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇന്ന് അമേരിക്കയുടെയും ജപ്പാന്റെയും ഉൾപ്പെടെ പല രാജ്യങ്ങളുടെയും എംബസികൾ ഒന്നിന് പിറകെ ഒന്നായി ഖത്തറിൽ പ്രവർത്തനം തുടങ്ങുന്നത് താലിബാനുമായുള്ള ഇടപെടലിൽ ഖത്തർ പുലർത്തിയ നിഷ്പക്ഷ സമീപനത്തിന്റെയും വിശ്വാസ്യതയുടെയും തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനിടെ,ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാന്റെ അംബാസഡറായി സുഹൈല്‍ ഷഹീനെ താലിബാന്‍ നാമനിര്‍ദേശം ചെയ്തു. ഇതുസംബന്ധിച്ച താലിബാന്റെ കത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ സബ്കമ്മിറ്റിക്ക് കൈമാറി. യുഎന്‍ അംഗീകാരം നല്‍കിയാല്‍ താലിബാന്‍ ഭരണകൂടത്തിന് വിദേശത്തെ തങ്ങളുടെ ആസ്തികള്‍ തിരിച്ചുകിട്ടും. കൂടുതല്‍ രാജ്യങ്ങള്‍ താലിബാന്‍ ഭരണകൂടവുമായി ഇടപാടുകള്‍ നടത്താനും തയ്യാറാകും. ഇതിലേക്കുള്ള വഴി തെളിയിക്കാനാണ് താലിബാന്‍ യുഎന്‍ അംഗീകാരം ആവശ്യപ്പെട്ടിരിക്കുന്നത്.ഒറ്റപ്പെടുത്തുകയല്ല,അംഗീകാരം നൽകി ആയുധം താഴെവെക്കാനുള്ള പക്വതയിലേക്കും സമചിത്തതയിലേക്കും താലിബാനെ കൊണ്ടുവരികയെന്ന പ്രായോഗിക സമീപനമാണ് വേണ്ടതെന്ന തുടക്കം മുതൽ ഖത്തർ സ്വീകരിച്ച നിലപാടിന്റെ പ്രഖ്യാപനമാണ് ലോകസമൂഹത്തിന് മുമ്പാകെ ഖത്തർ അമീർ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.