September 23, 2020
September 23, 2020
ദോഹ: പരസ്പര ബഹുമാനത്തോടെയുള്ള നിരുപാധിക ചർച്ച മാത്രമാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കലാണ് ഇതിലേക്കുള്ള ആദ്യചുവടെന്നും അദ്ദേഹം പറഞ്ഞു.75മത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമീർ ഇക്കാര്യം പറഞ്ഞത്.
അന്യായമായ ഉപരോധം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഖത്തര്‍ വികസനത്തിന്റെയും പുരോഗതിയുടെയോ പാതയില്‍ നിന്ന് ഒരിക്കൽ പോലും പിറകോട്ട് പോയില്ല. വ്യത്യസ്ത മേഖലകളിൽ അന്താരാഷ്ട്ര പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ സജീവമായി പങ്ക് വഹിക്കുന്നതും തുടരുകയാണ്. ഉപരോധത്തിനിടയിലും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുകയെന്ന അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടറും പാലിച്ചു കൊണ്ടാണ് ഖത്തര്‍ മുന്നോട്ട് പോയതെന്നും അമീർ കൂട്ടിച്ചേർത്തു.
പരസ്പര ബഹുമാനത്തോടെയും പരമാധികാരത്തെ മാനിച്ചുകൊണ്ടുമുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴി. ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചത് നിയമവിരുദ്ധമായ ഉപരോധത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ആ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ആദ്യ പടി ഉപരോധം അവസാനിപ്പിക്കുക മാത്രമാണെന്നും അമീർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക