September 25, 2019
September 25, 2019
'രണ്ടു വര്‍ഷം മുമ്പ് ഉപരോധം ഏര്‍പ്പെടുത്തി മൂന്നു മാസങ്ങൾ പിന്നിട്ടപ്പോൾ ഞാന്‍ ഇവിടെ നിങ്ങള്‍ക്കു മുമ്പിൽ എഴുന്നേറ്റ് നിന്ന് സംസാരിച്ചിരുന്നു. അന്ന് ഖത്തര്‍ ജനതയുടെയും ഖത്തറിലെ അവരുടെ സഹോദരങ്ങളുടെയും ദൃഢചിത്തത ഈ പ്രതിസന്ധികള്‍ നേരിടാനും മറികടക്കാനും രാജ്യത്തെ സഹായിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു. അറബ്, ഗള്‍ഫ്, ലോക സമൂഹങ്ങള്‍ ഖത്തറിനെതിരായ ആരോപണം വ്യാജമാണെന്നു തിരിച്ചറിയുമെന്നും അന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതെല്ലാം സംഭവിച്ചിരിക്കുന്നു'
യുനൈറ്റഡ് നാഷന്‍സ്: പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയും ഉപരോധം പിന്‍വലിക്കലുമാണ് ഗള്‍ഫ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. യു.എന്‍ പൊതുസഭയുടെ 74-മത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക നേതാക്കളെയും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെയും പ്രാദേശികവും രാജ്യാന്തരവുമായ സംഘടനാ നേതാക്കളെയും സാക്ഷിയാക്കിയായിരുന്നു അമീറിന്റെ യു.എന്‍ പ്രസംഗം. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടക്കമുള്ള വിവിധ യു.എന്‍ പ്രതിനിധികളെയും നേതാക്കളെയും അഭിനന്ദിച്ചുകൊണ്ടാണ് അമീര്‍ പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് ആഗോള-അറബ് പ്രശ്‌നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നതായിരുന്നു ഖത്തർ അമീറിന്റെ പ്രസംഗം.
ഓരോ രാജ്യങ്ങളുടെയും പരമാധികാരം മാനിച്ചും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ ഊന്നിയുമുള്ള ചര്‍ച്ചകളിലൂടെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചു വേണം പശ്ചിമേഷ്യയെ സംഘര്‍ഷത്തില്‍നിന്ന് മോചിപ്പിക്കാനെന്ന ഖത്തറിന്റെ നിലപാട് ആവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷം സൃഷ്ടിച്ച് ഉപരോധവും വിലക്കും ഏര്‍പ്പെടുത്തി സ്വന്തം താല്‍പര്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത് ആര്‍ക്കും നല്ലതല്ല. പശ്ചിമേഷ്യയുടെയും ഗള്‍ഫ് മേഖലയുടെയും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്ന പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്-അമീര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തറിനെതിരെ ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധവും അന്യായവുമായ ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇതിന്റെ രണ്ടാമത്തെ ഇരയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍. ഉപരോധത്തിലൂടെ ജി.സി.സി കൂട്ടായ്മയെ മരവിപ്പിക്കുകയും പ്രസക്തി നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് ഉപരോധം ഏര്‍പ്പെടുത്തി മൂന്നു മാസങ്ങൾ പിന്നിട്ടപ്പോൾ ഞാന്‍ ഇവിടെ നിങ്ങള്‍ക്കു മുമ്പിൽ എഴുന്നേറ്റ് നിന്ന് സംസാരിച്ചിരുന്നു. അന്ന് ഖത്തര്‍ ജനതയുടെയും ഖത്തറിലെ അവരുടെ സഹോദരങ്ങളുടെയും ദൃഢചിത്തത ഈ പ്രതിസന്ധികള്‍ നേരിടാനും മറികടക്കാനും രാജ്യത്തെ സഹായിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു. അറബ്, ഗള്‍ഫ്, ലോക സമൂഹങ്ങള്‍ ഖത്തറിനെതിരായ ആരോപണം വ്യാജമാണെന്നു തിരിച്ചറിയുമെന്നും അന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതെല്ലാം സംഭവിച്ചിരിക്കുന്നുവെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് പറഞ്ഞു.
ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശ പ്രവര്‍ത്തനങ്ങളെ അമീര്‍ രൂക്ഷമായി വിമര്‍ശിച്ചു. സിറിയ, യമന്‍, ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന കൂട്ടക്കുരുതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം യു.എന്നിനോട് ആവശ്യപ്പെട്ടു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന അഫ്ഗാനിസ്താന്‍ അനുരഞ്ജന ചര്‍ച്ചകളെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.