March 30, 2020
March 30, 2020
ദോഹ : കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയുണ്ടാക്കിയ നഷ്ടം ഭീമമാണെന്നും വളരെ ചുരുങ്ങിയ കാലം കൂടി സര്‍വീസ് നടത്താനുള്ള സാമ്പത്തിക ശേഷി മാത്രമേ കമ്പനിക്ക് ഇപ്പോഴുള്ളുവെന്നും സി.ഇ.ഓ അക്ബര്‍ അല്‍ ബാകെര്‍ പറഞ്ഞു.സഹായത്തിനായി അടുത്തുതന്നെ ഗവണ്മെന്റിനെ സമീപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് കമ്പനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.
പല ജീവനക്കാരും ശമ്പളത്തോടെയും ശമ്പളമില്ലാതെയും ലീവെടുത്തു. തങ്ങളുടെ ശമ്പളം കുറക്കാമെന്ന് ചില ജീവനക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ശമ്പളം വെട്ടിക്കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സര്‍വീസ് പൂര്‍ണ്ണമായും പഴയസ്ഥിതിയിലാകുന്നത് വരെ സ്ഥാപനത്തിൽ നിന്നും വേതനം കൈപ്പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സാമ്പത്തിക നേട്ടമല്ല ഖത്തര്‍ എയര്‍വയസിന്‍റെ ലക്ഷ്യമാക്കുന്നത്. കോവിഡ് മൂലം ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ കുടുങ്ങിയവരെ അവരുടെ വീടുകളില്‍ എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടാഴ്ചക്കകം ഖത്തര്‍ എയര്‍വയസ് 1,800 ഫ്ലൈറ്റുകള്‍ സർവീസ് നടത്തും.. കൊറോണ വൈറസ് മൂലം ലോകത്തെ പല എയര്‍ലൈന്‍ കമ്പനികളും സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കുകയും പല എയര്‍പോര്‍ട്ടുകളും അടച്ചിടുകയും ചെയ്ത അവസരത്തിലാണ് ഖത്തര്‍ എയര്‍വയസ് ഇത്രയും ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. "സര്‍വിസുകള്‍ നിര്‍ത്തരുത് എന്ന് പല രാജ്യങ്ങളും എംബസികളും ഞങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഞങ്ങളുടെ സര്‍വിസുകള്‍ ഇനിയും തുടരും. എയര്‍പോര്‍ട്ട് തുറന്നിരുന്നാല്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഞങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കും," അല്‍ ബാകേര്‍ പറഞ്ഞു.
പല ഫ്ലൈറ്റുകളിലും പകുതിയും അതിൽ കുറവും യാത്രക്കാരുമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരോധം മൂലം ഈ സാമ്പത്തിക വര്‍ഷം നഷ്ടം നേരിടുമെന്ന് കൊറോണ വൈറസ്സിനു മുമ്പ്തന്നെ ഖത്തര്‍ എയര്‍വയസ് പറഞ്ഞിരുന്നു. ഉപരോധ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറക്കാന്‍ സാധിക്കാത്തത് മൂലം കൂടുതല്‍ സമയം പറക്കേണ്ടതിനാല്‍ കൂടുതല്‍ ഇന്ധനവും മറ്റു ചിലവുകളും ഉണ്ടാവുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.