March 30, 2021
March 30, 2021
ദോഹ: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നത് പരമവധി കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് അധികൃതര്‍. നേരിട്ട് വന്ന് ഡോക്ടറെ കാണുന്നതിന് പകരം വെര്‍ച്വല്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
'കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു. ഗുരുതരവും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യങ്ങളില്‍ മാത്രമേ ആശുപത്രിയിലേക്ക് നേരിട്ട് എത്താന്‍ പാടുള്ളൂ. വെര്‍ച്വല്‍ കണ്‍സല്‍റ്റേഷനുകള്‍ ഉപയോഗിച്ച് കൊണ്ട് നമ്മുടെ ആരോഗ്യ സംവിധാനത്തെ ജനങ്ങള്‍ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്.' -ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു. അടിയന്തിര പരിചരണങ്ങള്‍ക്കായുള്ള കണ്‍സല്‍റ്റേഷന്‍ ഞായര്‍ മുതല്‍ വ്യാഴ് വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ലഭ്യമാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 16000 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് ജനങ്ങള്‍ക്ക് എല്ലാ സംശയങ്ങളും ദൂരീകരിക്കാം. കോള്‍ സെന്ററില്‍ നിന്ന് ജനങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം ലഭിക്കും.
ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കുന്ന രോഗികള്‍ വെര്‍ച്വല്‍ കണ്‍സല്‍റ്റേഷനായി മൂന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഡോക്ടറുമായി സംസാരിക്കാന്‍ കഴിയും. ഏത് വിഭാഗത്തിലേക്കാണ് രോഗിയെ അയക്കേണ്ടതെന്ന് ഈ സംസാരത്തിനൊടുവില്‍ ഡോക്ടര്‍ തീരുമാനിക്കും.
വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള അടി.ന്തിര കണ്‍സല്‍റ്റേഷന്‍ സേവനം ജീവന് ഭീഷണിയല്ലാത്ത ആരോഗ്യാവസ്ഥയുള്ളവര്‍ക്കു വേണ്ടിയുള്ളതാണ്. യൂറോളജി, ഓര്‍ത്തോപെഡിക്‌സ്, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ഡെര്‍മറ്റോളജി, ന്യൂറോളജി, ഡെന്റല്‍, ഹെമറ്റോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ജെറിയാട്രിക്‌സ്, പെയിന്‍ മാനേജ്‌മെന്റ് കാര്‍ഡിയോളജി, മാനസികാരോഗ്യം എന്നിവയ്ക്കായി ഇത് നിലവില്‍ ലഭ്യമാണ്.
ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാനും കഴിയും. ഇതിനായി നമ്പറില്‍ വിളിച്ച ശേഷം ഭാഷ തെരഞ്ഞെടുത്ത് മൂന്ന് അമര്‍ത്തി എച്ച്.എം.സി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് രണ്ട് അമര്‍ത്തിയാല്‍ മരുന്നുകള്‍ എത്തിച്ചു തരുന്ന സേവനം ലഭിക്കും.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.