September 07, 2021
September 07, 2021
ദോഹ : കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മികച്ച പ്രതിരോധശേഷി ലഭിക്കുന്നുണ്ടെന്ന് ഡോക്ടർ മുന അൽ മസ്ലമാനി. ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി നിയന്ത്രണവിഭാഗം ഡയരക്ടറായ ഡോക്ടർ, ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് വാക്സിനേഷൻ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാക്കിയത്.
മെയ് 1 മുതൽ 25 വരെ, വാക്സിനേഷൻ ചെയ്തവർക്കും ചെയ്യാത്തവർക്കും ഇടയിൽ നടത്തിയ താരതമ്യപഠനത്തിലെ കണ്ടെത്തലുകളാണ് ഡോക്ടർ പങ്കുവെച്ചത്. "ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാൽ, കോവിഡ് വന്നാൽ പോലും അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരാനുള്ള സാധ്യത വളരെ കുറവാണ്.. വാക്സിനേഷൻ എടുക്കാത്ത ഒരാളെക്കാൾ 29 മടങ്ങ് കുറവ് സാധ്യത മാത്രമാണ് ഇക്കാര്യത്തിനുള്ളത്".ഡോക്ടർ വിശദീകരിച്ചു. കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് അഞ്ചിരട്ടി രോഗസാധ്യത ഉണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാണിച്ചു. ഗർഭിണികളായ സ്ത്രീകൾ വാക്സിൻ എടുക്കാൻ മടിക്കുന്ന സാഹചര്യം നിലവിൽ ഉണ്ടെന്നും, അത്തരം സ്ത്രീകൾ ധൈര്യസമേതം മുന്നോട്ട് വരണമെന്നും ഡോക്ടർ അഭ്യർത്ഥിച്ചു. ഗർഭിണികൾക്കും മികച്ച പ്രതിരോധം ലഭ്യമാക്കാൻ വാക്സിന് കഴിയും, ഒരുതരത്തിലുള്ള പ്രശ്നവും വാക്സിനേഷൻ കൊണ്ട് ഗർഭിണികൾക്ക് നേരിടേണ്ടി വരില്ല - ഡോക്ടർ ഉറപ്പുനൽകുന്നു. കോവിഡ് വാക്സിനും, ഒപ്പം തന്നെ പകർച്ചപ്പനിക്കെതിരെ ഗവണ്മെന്റ് സൗജന്യമായി നൽകുന്ന വാക്സിനും കഴിയുന്നത്ര വേഗം സ്വീകരിക്കാൻ ഏവരോടും ആഹ്വാനം ചെയ്ത ശേഷമാണ് ഡോക്ടർ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.