February 03, 2021
February 03, 2021
ദോഹ: കൊവിഡ്-19 മഹാമാരിയുടെ കാലത്തും യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ കഴിയുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കർ അവകാശപ്പെട്ടു.. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞങ്ങള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. വിമാനയാത്ര ചെലവേറിയതാണെന്ന ധാരണ ജനങ്ങളുടെ ഇടയിലുണ്ട്. എന്നാല്‍ ഇത് ശരിയല്ല. നിരക്കുകള്‍ മുമ്പത്തേതു പോലെ തന്നെ തുടരും. കൊവിഡ് കാരണം വിമാന കമ്പനികള്‍ പ്രതിസന്ധിയിലായിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.' -അദ്ദേഹം പറഞ്ഞു.
കൊവിഡ് കാരണം ചില ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സിന്റെ യാത്രാശൃംഖലയിലെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇത്തരത്തില്‍ പിരിച്ചു വിടപ്പെട്ട ജീവനക്കാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം ഖത്തര്‍ എയര്‍വെയ്‌സ് 160 കോടി ഖത്തര്‍ റിയാല്‍ യാത്രക്കാര്‍ക്ക് റീഫണ്ടായി തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് കൂടുതലായി ആവശ്യമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഏതെല്ലാമാണെന്ന് തങ്ങള്‍ പഠിക്കും. മറ്റ് വിമാനക്കമ്പനികള്‍ ഭൂരിഭാഗം വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനങ്ങളില്‍ 80 ശതമാനവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ എയര്‍വെയ്‌സ് അതിന്റെ ഓഹരികളില്‍ ഖത്തര്‍ സര്‍ക്കാര്‍ മുഖേനെ ഒരു നിക്ഷേപം നേടിയിട്ടുണ്ട്. ഓഹരിയിലെ നിക്ഷേപമായതിനാല്‍ തന്നെ ഇതൊരു സഹായം അല്ല മറിച്ച് ഓഹരികളിലെ നിക്ഷേപം മാത്രമാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കണമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കർ വ്യക്തമാക്കി.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.