December 31, 2021
December 31, 2021
ദോഹ : കോവിഡ് മഹാമാരി മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ ആഞ്ഞടിക്കുകയാണ് ലോകമെമ്പാടും. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഓരോ ദിവസവും റെക്കോർഡ് വർധനവാണ് കേസുകളുടെ എണ്ണത്തിൽ ഉണ്ടാവുന്നത്. അറബ് രാഷ്ട്രങ്ങളിലും കോവിഡ് കേസുകൾ അനുദിനം വർധിക്കുകയാണ്. ഖത്തറിൽ കേസുകളുടെ വർധനവിനൊപ്പം പീസീആർ ടെസ്റ്റിങ് സംവിധാനത്തിലെ ന്യൂനതകളും ഖത്തറിനെ വലയ്ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹോസ്പിറ്റലുകളിലും ലാബുകളിലും പീസീആർ ടെസ്റ്റിന് പേര് രജിസ്റ്റർ ചെയ്യാൻ 24 മണിക്കൂറിലധികം സമയം വേണ്ടിവരുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നത്. വിമാനയാത്രകൾക്ക് പീസീആർ ഫലം നിർബന്ധം ആണെന്നതിനാൽ പലർക്കും ഈ കാലതാമസം കാരണം യാത്ര മുടങ്ങിയെന്നും വിമർശനമുയരുന്നുണ്ട്. ഹോസ്പിറ്റലുകൾക്ക് മുന്നിൽ ടെസ്റ്റിനായി നീണ്ട നിരകളാണ് രൂപപ്പെടുന്നത്. സിദ്ര ഹോസ്പിറ്റലിന് മുൻപിലായി അഞ്ഞൂറോളം ആളുകൾ വരി നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവർ, സാമൂഹികഅകലം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. സിദ്ര അടക്കമുള്ള പല ഹോസ്പിറ്റലുകളും ഓൺലൈൻ ബുക്കിംഗ് മാത്രമേ സ്വീകരിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടും തിരക്കിന് ശമനമില്ല. ഇത്തരം പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ അധികൃതർ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.