May 21, 2022
May 21, 2022
റാമല്ല : വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ പതിനേഴുകാരനായ ഫലസ്തീൻ ബാലനെ സൈന്യം വെടിവെച്ചു കൊന്നു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് അൽ ജസീറയുടെ റിപ്പോർട്ടർ ഷിറിൻ അബു അഖ്‌ലെയെ കൊലപ്പെടുത്തിയ ജെനിനിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് അംജദ് അൽ ഫായിദ് എന്ന ബാലനെ ഇസ്രായേൽ സൈന്യം വെടിവച്ചത്.വെടിവയ്പ്പിൽ പരിക്കേറ്റ 18 കാരനായ മറ്റൊരു ബാലന്റെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
നേരം പുലരുന്നതിനു മുമ്പ് സൈനികർ നഗരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ജെനിനിലെ അഭയാർത്ഥി ക്യാമ്പിന് പുറത്ത് ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നതിനിടെ അൽ-ഫയീദിന്റെ ശരീരത്തിലേക്ക് ഒരു ഡസനോളം റൗണ്ട് വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം,ഫലസ്തീനികളെന്ന് സംശയിക്കുന്ന ചിലർ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ഫയർ ബോംബുകൾ എറിയുകയും ചെയ്തതായി ഇസ്രായേൽ സൈന്യം ആരോപിച്ചു.
കഴിഞ്ഞ മാർച്ച് മുതലാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം വീണ്ടും രൂക്ഷമായത്.ജെനിനിലെ പട്ടണങ്ങളിൽ ഇസ്രായേൽ സൈന്യം തുടർച്ചയായ ആക്രമണങ്ങളും റെയിഡുകളും നടത്തിവരികയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഡസൻകണക്കിന് ഫലസ്തീൻകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക