January 03, 2022
January 03, 2022
ദോഹ : രാജ്യത്തെ പ്രധാന ടെലികോം സർവീസായ ഉരീദു, ഷഹ്‌രി, ഖത്തർന എന്നീ സർവീസുകളുടെ നിരക്ക് വർധിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതലാവും നിരക്ക് വർധന പ്രാബല്യത്തിൽ വരിക. ടെക്സ്റ്റ് മെസേജിലൂടെയാണ് കമ്പനി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. അതേസമയം, നിരക്ക് വർധനവിന്റെ കാരണത്തെ കുറിച്ച് ഒരു സൂചനയും മെസേജിൽ ഇല്ല. വാട്ട്സപ്പ് ഉപയോഗത്തിന് പരിധിയില്ലാതെ ഡാറ്റ നൽകുന്ന പുതിയ സർവീസ് തുടങ്ങുമെന്നും ഈ മെസേജിൽ പറയുന്നു.
കമ്പനിയുടെ അടിക്കടിയുള്ള നിരക്ക് വർധനവിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഉപഭോക്താക്കൾ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഹാഷ്‌ടാഗോടെ കമ്പനിക്കെതിരെ പ്രചാരണം നടത്തിയ ഉപഭോക്താക്കൾ, കമ്പനി മാറുമെന്ന ഭീഷണി മുഴക്കാനും മടിച്ചില്ല. "രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. ഉരീദു ഉപേക്ഷിച്ച്, വൊഡാഫോൺ ഉപയോഗിക്കാൻ ആണ് എന്റെ തീരുമാനം'- ഒരാൾ ട്വിറ്ററിൽ കുറിച്ചു. ഉരീദു നൽകുന്ന സർവീസ് വേണ്ടെന്ന് പറയാനുള്ള അവകാശം കമ്പനി നൽകാത്തതാണ് ഉപഭോക്താക്കളുടെ രോഷത്തിന് കാരണമാവുന്നത്. 'ഒന്നുകിൽ പണമടയ്ക്കുക, അല്ലെങ്കിൽ ഉരീദു വേണ്ടെന്ന് വെയ്ക്കുക'- എന്നതാണ് കമ്പനിയുടെ നയം. 1980 മുതൽ ഖത്തറിൽ പ്രവർത്തിക്കുന്ന ഉരീദു, 2020 ജൂലായിലും ഡിസംബറിലും പാക്കുകളുടെ വില വർധിപ്പിച്ചിരുന്നു. അതേസമയം, വിമർശനങ്ങളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.