January 17, 2022
January 17, 2022
ദോഹ : ഖത്തറിലെ ഏറ്റവും പ്രചാരമേറിയ ടെലികോം കമ്പനിയായ ഉരീദു, തങ്ങളുടെ പ്ലാനുകൾക്ക് നിരക്ക് വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി നിരവധി ആളുകൾ പരാതി അറിയിച്ചിട്ടും പ്രതികരിക്കാതിരുന്ന കമ്പനി, ഒടുവിൽ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉരീദുവിന്റെ പബ്ലിക്ക് റിലേഷൻ ഡയറക്ർ സബാഹ് റബിയാഹ് അൽ കുവാരിയാണ് ഖത്തർ റേഡിയോയിലൂടെ കമ്പനിയുടെ നിലപാട് അറിയിച്ചത്.
മുൻപ് നൽകിയതിലും കൂടുതൽ സേവനങ്ങൾ ഉൾപെടുത്തിയത് കൊണ്ടാണ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് കുവാരി നൽകുന്ന വിശദീകരണം. ഡാറ്റ ഓഫർ ഇല്ലാതെ തന്നെ വാട്ട്സപ്പ് ഉപയോഗിക്കാവുന്ന രീതി കൊണ്ടുവന്നത് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്നും കുവാരി അഭിപ്രായപ്പെട്ടു. കൃത്യമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രവരി ഒന്ന് മുതലാണ് നിരക്കിൽ മാറ്റം വരികയെന്നും കുവാരി അറിയിച്ചു. അതേസമയം, ആവശ്യമില്ലാത്ത ആളുകൾക്ക് ഈ സർവീസ് റദ്ദ് ചെയ്യാനുള്ള അവസരം നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഉരീദു അധികൃതർ തയ്യാറായില്ല.