March 17, 2022
March 17, 2022
ദോഹ : ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയായ ഉരീദു, തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം 'വർക്ക് ഫ്രം ഹോം' ചെയ്യാൻ ജീവനക്കാർക്ക് അനുമതി നൽകുമെന്ന് ഉരീദു ഉന്നതമേധാവിയായ ഫാത്തിമ സുൽത്താൻ അൽ കുവാരി അറിയിച്ചു. കഴിഞ്ഞ വർഷം ജീനവക്കാരുടെ ജോലിയിൽ നടത്തിയ പരീക്ഷണ പരിഷ്‌കാരങ്ങൾ വിലയിരുത്തിയ ശേഷമാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയത്. ഈ പരീക്ഷണം വൻ വിജയമാണെന്ന് കണക്കുകൾ വ്യക്തമാക്കിയതോടെയാണ് ഇത്തവണയും ജീവനക്കാർക്ക് ഇതേ സൗകര്യം ഒരുക്കുന്നത്. നേരത്തെ, വർഷത്തിൽ നാല് ആഴ്ച്ചകൾ ഖത്തറിന് പുറത്തിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും ഉരീദു, തങ്ങളുടെ ജീവനക്കാർക്ക് നൽകിയിരുന്നു. ഈ നടപടികളോടെ, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ജീവനക്കാർക്ക് കഴിയുമെന്നും, ഇത് ജോലിയിൽ പുത്തൻ ഉന്മേഷം നൽകുമെന്നുമാണ് കമ്പനിയുടെ കണ്ടെത്തൽ. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ, പതിവ് തൊഴിൽ ഘടനയിൽ ഇത്തരം അഴിച്ചുപണികൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഉരീദു വിലയിരുത്തി.