June 28, 2021
June 28, 2021
ദോഹ: ഖത്തറിലേക്ക് വരുന്നവരും പുറത്തു പോകന്നവരുമായ ആളുകള്‍ മരുന്നുകള്‍ കൈവശം വെക്കുന്നുണ്ടെങ്കില്‍ അവ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കാനുള്ളതെന്ന് രേഖാമൂലം തെളിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.മറ്റുള്ളവര്‍ക്കു വേണ്ടി ആരും മരുന്നുകള്‍ കൊണ്ടുവരരുത്. മനോരോഗത്തിനുള്ള മരുന്നുകുറിപ്പ് കൈവശം വെക്കുന്നതിനും അതിന്റെ വിശദാംശം ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗിയുടെ പേരും മെഡിക്കല്‍ റിപ്പോര്‍ട്ടും സഹിതമുള്ള ആറുമാസത്തില്‍ കുറയാത്ത കാലാവധിയിലുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.
സ്വന്തം ഉപയോഗത്തിനു മാത്രമുള്ള മരുന്നുകളാണ് കൊണ്ടുവരുന്നതെന്ന് യാത്രക്കാര്‍ ഉറപ്പു വരുത്തണം. അവരവരുടെ ഉത്തരവാദിത്തത്തില്‍ മാത്രമാണ് മരുന്നു കൊണ്ടുവരുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി മരുന്നുകള്‍ കൊണ്ടുവരാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഡ്രഗ് എന്‍ഫോഴ്‌സമെന്റ് മീഡിയ വിഭാഗം ഓഫീസര്‍ അബ്ദുല്ല ഖാസിം പറഞ്ഞു.
നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അപകടകാരികളായ മരുന്നുകളുടെയും വസ്തുക്കളുടെയും പട്ടിക ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ വിമാനത്താവളങ്ങളുടെ പ്രവേശന കവാടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
ചില മരുന്നുകള്‍ യുവാക്കള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും മയക്കുമരുന്നു കൈമാറ്റം നടക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് സർക്കാർ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :