June 08, 2022
June 08, 2022
ന്യൂഡല്‍ഹി: പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫീസുകളില്‍നിന്ന് തന്നെ വിളിച്ച് പിന്തുണ അറിയിച്ചതായി നുപൂര്‍ ശര്‍മ.പാര്‍ട്ടി അധ്യക്ഷനടക്കം മുതിര്‍ന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂര്‍ വെളിപ്പെടുത്തി.തീവ്ര ഹിന്ദുത്വ വക്താക്കളുടെ ന്യൂസ് പോര്‍ട്ടലായ ഓപ്‌ഇന്ത്യ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
മുതിര്‍ന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂര്‍ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണില്‍പൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാര്‍ട്ടി പ്രാഥമിഗാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് അഭിമുഖം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
''ഇതെല്ലാം സംഭവിച്ച ശേഷം എന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍നിന്നായിരുന്നു. ജോലിത്തിരക്കിലായിട്ടും, ഡല്‍ഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫീസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വലിയ നന്ദിയുണ്ട് അതിന്.''- നുപൂര്‍ പറഞ്ഞു.
''ആളുകള്‍ എന്തൊക്കെപ്പറഞ്ഞാലും ബഹുമാന്യനായ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ട്ടി വക്താവിന്റെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കാകുലനാണ്. പ്രത്യേകിച്ചും ഇത് എന്റെയും കുടുംബത്തിന്റെയും സുരക്ഷയുടെ കാര്യമാണ്. ശരിക്കും ഭീഷണിയാണിത്. പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നതുവരെ ഞാനതിനെ ഗൗരവമായി എടുത്തിരുന്നില്ല. ഡല്‍ഹി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. എനിക്കെതിരെ വധഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് വിവരം അവര്‍ പങ്കുവച്ചു. സോഷ്യല്‍ മീഡിയയയുടെ കാര്യം മാത്രമല്ല ഇത്.'' പാര്‍ട്ടി അധ്യക്ഷന്റെ ഓഫീസില്‍നിന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും നുപൂര്‍ വെളിപ്പെടുത്തി. ആദ്യമായി ബന്ധപ്പെട്ടവരില്‍ ഒരാളായ ഗൗരവ് ഭാട്ടിയയോടും(ബി.ജെ.പി ദേശീയ വക്താവ്) നന്ദിയുണ്ട്. റസാ അക്കാദമി എനിക്കെതിരെ കേസ് നല്‍കിയ ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച്, പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണെങ്കിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസാണെങ്കിലും പാര്‍ട്ടി അധ്യക്ഷന്റെ ഓഫീസാണെങ്കിലും മുതിര്‍ന്ന നേതാക്കളെല്ലാം എന്റെ പിന്നിലുണ്ടെന്നും നുപൂര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രവാചകനെ അധിക്ഷേപിച്ച കേസില്‍ നുപൂര്‍ ശര്‍മക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 22ന് മുംബൈ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാനാണ് നിര്‍ദേശം. അവര്‍ക്ക് ഡല്‍ഹിയില്‍ വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക