October 17, 2021
October 17, 2021
ദോഹ : ലഹരിവിമുക്തിക്കുള്ള ചികിത്സയ്ക്ക് സ്വമേധയാ ഹാജരാവുന്ന ആളുകൾക്കെതിരെ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിനെ പറ്റി, പ്രവാസികൂട്ടായ്മകൾക്കായി നടത്തിയ വെബിനാറിനിടെ ആഭ്യന്തരമന്ത്രാലയ പ്രതിനിധിയാണ് ഈ വാർത്ത പുറത്തുവിട്ടത്. പബ്ലിക് റിലേഷൻസ് വകുപ്പും, ആഭ്യന്തരമന്ത്രാലയവും ഒന്നിച്ചാണ് വെബിനാർ സംഘടിപ്പിച്ചത്.
ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും പിന്തിരിയാൻ ആളുകളെ ഈ നീക്കം പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. "ലഹരിക്കടിപ്പെട്ട മനുഷ്യരോട് സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നത്. ലഹരിയുടെ അടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാനും, പഴയപടിയാക്കാനുമാണ് അധികൃതർ ആഗ്രഹിക്കുന്നത് " - മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു. ഭരണഘടനയുടെ 38ആം ആർട്ടിക്കിളിലാണ് ലഹരിക്ക് അടിമയായവർക്കുള്ള ഈ ഇളവിന് പറ്റി പരാമർശം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചികിത്സയ്ക്കായി സ്വമേധയാ ഹാജരാവുന്ന വ്യക്തികൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. ലഹരി ഉപയോഗം രഹസ്യമാക്കിവെച്ച് പിടിക്കപ്പെട്ടാൽ, ആറുമാസത്തിനും ഒരു വർഷത്തിനും ഇടയിലുള്ള ജയിൽവാസവും, അയ്യായിരം റിയാലിനും പതിനായിരം റിയാലിനും ഇടയിലുള്ള തുക പിഴയായും ശിക്ഷ ലഭിക്കും. കണക്കുകൾ പ്രകാരം മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലുമായി അഞ്ചുലക്ഷത്തോളം പേരാണ് ലഹരിക്ക് അടിമയായിട്ടുള്ളത്. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മതിയായ ശ്രദ്ധയും സ്നേഹവും ലഭിക്കാത്ത യുവാക്കൾ, മോശം കൂട്ടുകെട്ടുകൾ ഉള്ളവർ, ലഹരി ഉപയോഗിക്കുന്ന കുടുംബാംഗങ്ങൾ ഉള്ളവർ, ജോലിയിലോ പഠനത്തിലോ അതിയായ സമ്മർദവും നിരാശയും ഉള്ളവർ, തുടങ്ങിയ വിഭാഗം ആളുകളാണ് ലഹരിക്ക് കൂടുതൽ അടിമപ്പെടുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അഭിപ്രായപ്പെട്ടു. ലഹരിയിൽ നിന്നും മുക്തിനേടാൻ ആളുകളെ സഹായിക്കാനായി അന്താരാഷ്ട്രനിലവാരത്തിലുള്ള പരിചരണകേന്ദ്രം ഖത്തറിലെ നൗഫാർ സെന്ററിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.