May 25, 2021
May 25, 2021
ഫെയ്സ്ബുക്,ട്വിറ്റർ ഉൾപെടെയുള്ള സമൂഹമാധ്യമങ്ങൾ നിരോധിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക് അറിയിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച് നാളെ തന്നെ ഒരു കടുത്ത നടപടിയിലേക്ക് കേന്ദ്രസർക്കാർ നീങ്ങാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്.
ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചില്ലെങ്കിൽ പ്രവർത്തനത്തെ ബാധിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.ഏതായാലും മണിക്കൂറുകൾക്കകം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് സൂചന.