December 29, 2021
December 29, 2021
ദോഹ : ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഖത്തറിലെ ആശുപത്രികളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. ചില ചികിത്സാ വിഭാഗങ്ങളിൽ അൻപത് ശതമാനം ആളുകളെ മാത്രം ചികിൽസിക്കാൻ ആണ് തീരുമാനം.
ഫാമിലി മെഡിസിൻ മോഡൽ, സ്പെഷ്യാലിറ്റി സർവീസുകൾ എന്നിവയിൽ അൻപത് ശതമാനം പേർക്ക് നേരിട്ടും, അൻപത് ശതമാനം പേർക്ക് ഓൺലൈൻ ആയും ചികിത്സ ലഭ്യമാക്കും. ദന്തരോഗവിഭാഗത്തിലും അൻപത് ശതമാനം രോഗികൾക്കാണ് നേരിട്ട് പ്രവേശനം. അതേസമയം, ശിശുരോഗവിഭാഗത്തിൽ നൂറുശതമാനം രോഗികളെയും നേരിട്ട് ചികിൽസിക്കും. 'സ്മാർട്ട്' നഴ്‌സിങ് അസസ്മെന്റ് സർവീസുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കുന്നതായും അധികൃതർ അറിയിച്ചു. പി.എച്ച്.സി.സിക്ക് കീഴിലുള്ള എല്ലാ ആശുപത്രികളിലും വീഡിയോ കോളിലൂടെയും ടെലിഫോൺ കോളിലൂടെയും ചികിത്സ ലഭ്യമാക്കും. വാക്സിനേഷൻ സർവീസുകൾ പഴയപടി തന്നെ നടക്കുമെന്നും, സ്വാബ് ടെസ്റ്റ് ചെയ്യാൻ വൈകീട്ട് നാല് മണി മുതൽ പതിനൊന്ന് മണി വരെ അവസരം ഉണ്ടാവുമെന്നും ഹമദ് അധികൃതർ കൂട്ടിച്ചേർത്തു.