June 15, 2021
June 15, 2021
ദോഹ: അഫ്ഗാന്‍ സൈന്യത്തിലെ പ്രത്യേക വിഭാഗത്തെ പരിശീലിപ്പിക്കാനുള്ള കേന്ദ്രം ആരംഭിക്കാന്‍ നാറ്റോ ഖത്തറിന്റെ സഹായം തേടിയതായി തേടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനില്‍ നിന്നും നാറ്റോ സേന പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് പ്രത്യേക പരിശീലനം നേടിയ സേനാ വിഭാഗത്തെ സജ്ജീകരിക്കാന്‍ ശ്രിക്കുന്നത്. രണ്ടു ദശാബ്ദക്കാലം അഫ്ഗാനില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 36 രാജ്യങ്ങള്‍ ചേര്‍ന്നുള്ള നാറ്റോ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍മാറിത്തുടങ്ങിയത്. സെപ്റ്റംബര്‍ 11നുള്ളില്‍ പൂര്‍ണമായ പിന്‍മാറ്റമാണ് തീരുമാനിച്ചിട്ടുള്ളത്. അഫ്ഗാന്‍ സേനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംവിധാനമാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് നാറ്റോയുടെ മുതിര്‍ന്ന ഓഫിസര്‍മാര്‍ കാബൂളില്‍ പറഞ്ഞു. ഖത്തറില്‍ ഇതിനായുള്ള ക്യാംപ് തുടങ്ങാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ തീരുമാനെടുക്കേണ്ടത് അവരാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതിനിടെ അഫ്ഗാനിലെ പ്രത്യേക സേനാ വിഭാഗത്തിലെ അംഗങ്ങളെ ഖത്തറില്‍ നാലോ ആറോ ആഴ്ച നീളുന്ന കടുത്ത പരിശീലനത്തിന് പങ്കെടുപ്പിക്കാനുള്ള ശ്രങ്ങള്‍ നടക്കുകയാണെന്ന് കാബൂളിലെ നയതന്ത്രവിഭാഗത്തെഉദ്ധരിച്ച് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ വിഷയത്തില്‍ ഖത്തറിന്റെയോ അഫ്ഗാനിസ്താന്റെയോ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തു വന്നിട്ടില്ല.
2013 മുതല്‍ താലിബാന്റെ രാഷ്ട്രീയ കാര്യ ഓഫിസ് ഖത്തറില്‍ പ്രവൃത്തിക്കുന്നുണ്ട്. താലിബാനുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഈ കേന്ദ്രം മുന്‍ നിര്‍ത്തിയാണ് നടന്നിരുന്നത്. അതിനിടെ അഫ്ഗാൻ സേനയെ പരിശീലിപ്പിക്കാന്‍ തങ്ങള്‍ പരിശീലകരെ ഖത്തറിലേക്ക് അയക്കാന്‍ തയാറാണെന്ന് നാറ്റോ രാജ്യങ്ങളായ യു.എസ്, ബ്രിട്ടന്‍, തുര്‍ക്കി എന്നിവ അറിയിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
പരിശീലന പരിപാടിയെക്കുറിച്ച് തങ്ങള്‍ക്കു വിവരമൊന്നുമില്ലെന്നാണ് താലിബാന്‍ വക്താവ് വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ സമാധാനത്തിന് പരിശീലനം നല്‍കപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അത് തങ്ങള്‍ക്കെതിരേയുള്ള നീക്കമാണെങ്കില്‍ അംഗീകരിക്കില്ലെന്നും വക്താവായ സബിയുല്ലാ മുജാഹിദ് വെളിപ്പെടുത്തി.