September 27, 2020
September 27, 2020
ദോഹ : നാറ്റോയിൽ ഖത്തറിന് പ്രത്യേക പദവി നൽകുന്നതിനെതിരെ ഇസ്രായേലിൽ വിമർശനം ഉയരുന്നു.പശ്ചിമേഷ്യയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് തുരങ്കം വെക്കാൻ ഖത്തർ തുർക്കിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവർക്ക് നാറ്റോ പ്രത്യേക പദവി നൽകരുതെന്നും ജറുസലേം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജി ആൻഡ് സെക്യൂരിറ്റി പ്രസിഡന്റ് എഫ്രയിം ഇൻബാർ പറഞ്ഞു.മേഖലയിലെ പടിഞ്ഞാറൻ അനുകൂല അയൽക്കാരെ ദുർബലപ്പെടുത്താൻ ഖത്തർ ശ്രമിക്കുകയാണെന്നും ഇത്തരമൊരു നീക്കം മേഖലയിലെ മറ്റ് അമേരിക്കൻ സഖ്യകക്ഷികൾക്ക് ഹാനികരമാണെന്നും ജറുസലേം പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഇൻബാർ ചൂണ്ടിക്കാട്ടി.ഖത്തറിന് നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃദ് രാഷ്ട്രമെന്ന പദവി നൽകാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയത്.അമേരിക്കൻ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാൻഡർകിങ് ആണ് ഖത്തറിന് നാറ്റോയിൽ പ്രത്യേക പദവി നൽകുന്ന കാര്യം അറിയിച്ചത്.
വാഷിങ്ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങൾ ഇതുവഴി ഖത്തറിന് ലഭിക്കും.അമേരിക്കൻ സൈനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കടമ്പകൾ മറികടക്കാൻ മേജർ നോൺ- നാറ്റോ അലൈ (എം.എൻ.എൻ.എ) പദവിയിലൂടെ സാധിക്കും. നിലവിൽ 17 രാജ്യങ്ങളാണ് നാറ്റോയുടെ എം.എൻ.എൻ.എ പദവിയിലുള്ളത്.2004ൽ ഒപ്പുവെച്ച ഇസ്തംബൂൾ കരാറിെൻറ ഭാഗമായാണ് ഖത്തറും നാറ്റോയും തമ്മിൽ ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷ സഹകരണം ആരംഭിക്കുന്നത്.2018ൽ ഖത്തറും നാറ്റോയും തമ്മിൽ പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാറിലും ഒപ്പുവെച്ചിരുന്നു.
അറബ്-ഗൾഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്ന സാഹചര്യത്തിൽ ഖത്തറിന് നാറ്റോയിൽ കൂടുതൽ മേൽകൈ ലഭിക്കുന്നതിന് തുരങ്കം വെക്കാനാണ് സൗദി അനുകൂല സഖ്യരാജ്യങ്ങളുടെ പിന്തുണയോടെ ചില ഇസ്രായേൽ ലോബികൾ നീക്കം തുടങ്ങിയത്.ഖത്തറും നാറ്റോയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നത് നാറ്റോ സഖ്യത്തിനുള്ളിൽ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഇൻബാർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. “സുഹൃത്തിനെ ശത്രുവിൽ നിന്ന് വേർതിരിച്ചറിയാൻ അമേരിക്കയ്ക്ക് കഴിയണ'മെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം,ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സൗദി രാജ്യങ്ങൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തന്നെയാണ് തന്റെ വാദഗതികൾ സമർത്ഥിക്കാൻ ഇൻബാർ ലേഖനത്തിൽ ഉന്നയിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക