September 28, 2021
September 28, 2021
അൻവർ പാലേരി
ദോഹ : പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച മോന്‍സണ്‍ മാവുങ്കൽ തൃശൂർ സ്വദേശിയുമായി ചേർന്ന് ഖത്തറിന്റെ പേരും തട്ടിപ്പിനായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്. ഖത്തറിലെ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കൾ വാങ്ങാൻ പദ്ധതിയിട്ടുവെന്ന പേരിലാണ് ഇയാൾ പുതിയ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ഇതിനായുള്ള വ്യാജരേഖകൾ വാട്സ്ആപ് വഴി പലർക്കും നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ തട്ടിപ്പിലേക്ക് എത്തുന്നതിന് മുമ്പ് ജോൺസൺ അകത്താവുകയായിരുന്നു.
ഖത്തർ രാജകുടുംബത്തിന്‍റെ പേരിൽ പണം തട്ടിയ കൊടുങ്ങല്ലൂർ ശാന്തിപുരം മുളക്കൽ സുനിൽ മേനോൻ (47) 2018ൽ പിടിയിലായിരുന്നു.ഖത്തർ മ്യുസിയത്തിന്‍റെ ചെയർപേഴ്സൺ ആയ രാജ കുടുംബാംഗത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. 5.5 കോടി രൂപയാണ് സുനിൽ മ്യൂസിയം അധികൃതരിൽ നിന്നും തട്ടിയെടുത്തത്.കൊടുങ്ങല്ലൂർ ചന്തപ്പുര നോർത്ത് എസ്.ബി.ഐ ബ്രാഞ്ചിലെ ‘ആർദ്ര’ അക്കൗണ്ട് ഉടമയായ ഇദ്ദേഹം, മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിപുരം പടിഞ്ഞാറ് സ്വദേശിയാണ്.ഖത്തർ രാജാവിെൻറ സ്വർണ ഫ്രെയിമിൽ തീർത്ത ചിത്രം നിർമിച്ച് ഖത്തർ മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനം നനൽകിയായിരുന്നു തട്ടിപ്പ്. ഇതിന് പിന്നിൽ അമേരിക്കൻ പൗരന്റെ ബന്ധവും പറയപ്പെട്ടിരുന്നു.
ഇതിനു ശേഷമാണ് ഇതേ മാതൃകയിൽ ഖത്തറിന്റെ പേര് ദുരുപയോഗം ചെയ്ത് മോൻസൻ പുതിയ തട്ടിപ്പിന് കരുക്കൾ നീക്കിയതെന്നാണ് സൂചന.ഇതിനായി പ്രവാസി മലയാളി ഫെഡറേഷൻ അധ്യക്ഷ പദവിയിലും അദ്ദേഹം കയറിക്കൂടിയിരുന്നു.ഇതിനു മുന്നോടിയായി പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന പല ചാരിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.തട്ടിപ്പു വാർത്ത പുറത്തുവന്നതോടെ രക്ഷാധികാരി സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. പ്രവാസി മലയാളി ഫെഡറേഷൻ് ഗ്ലോബൽ ഡയറക്ടർ ബോർഡിനു വേണ്ടി ചെയർമാൻ ജോസ് ആന്‍റണി കാനാട്ട്, സാബു ചെറിയാൻ, ബിജു കർണൻ, ജോണ്‍ റാൽഫ്, ജോർജ് പടിക്കകുടി, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ പ്രസ്താവനയിലുടെയാണ് ഇക്കാര്യം അറിയിച്ചത്.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തത്.. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.
അതിനിടെ മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്നുള്ള വിവരം പുറത്തുവന്നു. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടെന്നായിരുന്നു വിവരം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേള്‍ക്കാം. എന്നാല്‍ അയല്‍വാസി എന്ന നിലയില്‍ മാത്രമാണ് മോന്‍സണുമായി ബന്ധമെന്നായിരുന്നു ബാല പ്രതികരിച്ചത്.