February 16, 2023
February 16, 2023
അൻവർ പാലേരി
ദോഹ :വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാർ സ്വന്തം ഉപയോഗത്തിനായി കൈവശം വെക്കുന്ന മൊബൈൽ ഫോണുകളെ ലാപ്ടോപ്പുകൾക്ക് സമാനമായ രീതിയിൽ ഫ്രീ ബാഗേജ് അലവൻസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
സാധാരണ ഗതിയിൽ ഗൾഫിൽ നിന്നും യാത്രക്കാർ നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകുന്ന 50,000 രൂപവരെയുള്ള സാധനങ്ങളാണ് ഫ്രീ ബാഗേജ് അലവൻസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിന് പുറമെ സ്വന്തമായി ഉപയോഗിക്കുന്ന ലാപ്ടോപ്പിനും ഫ്രീ ബാഗേജ് അലവൻസ് അനുവദിക്കും.എന്നാൽ യാത്രക്കാരൻ കൈവശം വെക്കുന്ന മൊബൈൽ ഫോൺ ഫ്രീ ബാഗേജ് അലവൻസിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല.അതുകൊണ്ടു തന്നെ സ്വന്തമായി ഉപയോഗിക്കുന്ന വിലകൂടിയ മൊബൈൽ ഫോണിന് നാട്ടിലെ വിമാനത്താവളത്തിൽ നികുതി അടക്കേണ്ടിവന്നതായി ചില ഘട്ടങ്ങളിൽ പ്രവാസികളായ യാത്രക്കാർ പരാതിപ്പെടാറുണ്ട്.നിയമപ്രകാരമുള്ള ഫ്രീ ബാഗേജ് അലവൻസിൽ മൊബൈൽ ഫോൺ ഉൾപെടുത്താത്തതാണ് ഇതിന് കാരണം.ഈ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ഫ്രീ ബഗേജ് അലവന്‍സായ അമ്പതിനായിരം രൂപയുടെ വസ്തുക്കള്‍ക്ക് പുറമെ, ഒരു ലാപ്‌ടോപ്പ് കംപ്യൂട്ടര്‍ വില പരിഗണിക്കാതെ അനുവദിച്ചതുപോലെ മൊബൈല്‍ ഫോണും അനുവദിക്കണമെന്നാണ് അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സാധാരണഗതിയിൽ യാത്രക്കാരുടെ കയ്യിലെ മൊബൈൽ ഫോണിന് പണമടക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടാറില്ലെങ്കിലും ഈ ഇളവ് നിയമപരമല്ലാത്തത് ചിലപ്പോഴെങ്കിലും പ്രയാസമുണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.അതിനാൽ അമ്പതിനായിരം രൂപയുടെ സാധനങ്ങൾക്ക് പുറമെയുള്ള ഫ്രീ ബാഗേജ് അലവൻസിൽ ലാപ്ടോപ്പ് ഉൾപ്പെടുത്തിയത് പോലെ മൊബൈൽ ഫോണുകളും വില പരിഗണിക്കാതെ നിയമപ്രകാരം ഉൾപെടുത്തണമെന്നാണ് ആവശ്യം.കേന്ദ്ര ബജറ്റിൽ പാർലമെന്റിൽ ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക