January 12, 2021
January 12, 2021
ദോഹ: ബെര്‍കത്ത് അല്‍ അവാമറിന് എതിര്‍വശത്തുള്ള അല്‍ മജ്ദ് റോഡിലുള്ള ബുജോദ് പ്രദേശത്ത് കണ്ടെയിനര്‍ സിറ്റി നിര്‍മ്മിക്കുന്നതിന് മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം (എം.എം.ഇ) ഒപ്പു വച്ചു. കോണ്ടിനെന്റല്‍ ട്രേഡിങ് കമ്പനിയുമായാണ് മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സംഭരണാവശ്യത്തിനായാണ് കണ്ടെയിനര്‍ സിറ്റി നിര്‍മ്മിക്കുന്നത്.
കോര്‍ണിഷിലെ എം.എം.ഇ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബായ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ക്യാമ്പിങ് ഉപകരണങ്ങള്‍, ബഗ്ഗികള്‍, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ കണ്ടെയിനറുകളില്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാനായി സര്‍ക്കാര്‍ ഭൂമി വിനിയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ടെയിനറുകള്‍ പൂര്‍ണ്ണമായോ പകുതിയോ (20 അടി, അല്ലെങ്കില്‍ 40 അടി) വാടകയ്‌ക്കെടുക്കാനും ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ തുച്ഛമായ വാടക നല്‍കിക്കൊണ്ട് സാധനങ്ങള്‍ സംഭരിക്കാനും കഴിയും.
310,884 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കണ്ടെയിനര്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അവരുടെ സാധനങ്ങള്‍ കണ്ടെയിനറുകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും.
2021 ന്റെ രണ്ടാം പാദത്തോടെ പദ്ധതി പ്രവര്‍ത്തനക്ഷമമാണെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരാധിഷ്ഠിതമായാണ് സംഭരണത്തിന് വില നിശ്ചയിക്കുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ശുചിത്വ നിയമം ലംഘിക്കുന്നത് ഒഴിവാക്കാന്‍ ഈ പദ്ധതി ജനങ്ങളെ സഹായിക്കും.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.