September 25, 2019
September 25, 2019
ദോഹ: ലോക അത്‌ലറ്റിക്‌സ് മാമാങ്കത്തിനു സാക്ഷിയാകാനെത്തുന്ന കാണികള്‍ക്കു വിലക്കുള്ള വസ്തുക്കളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഐ.എ.എ.എഫ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നടക്കുന്ന ദോഹയിലെ ഖലീഫ രാജ്യാന്ത സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്കുള്ള കര്‍ശന നിര്‍ദേശങ്ങളാണു പുറത്തിറക്കിയത്.
ആയുധങ്ങള്‍, കത്തി, രാസവാതക സ്‌പ്രേ, പന്തുകള്‍, ബാക്ക്പാക്ക് ബാഗുകള്‍, ലൈവ് വിഡിയോ സ്ട്രീമിങ് സാമഗ്രികള്‍ തുടങ്ങിയവയാണ് സ്‌റ്റേഡിയത്തിനകത്ത് നിരോധിച്ചവയില്‍ പ്രധാനപ്പെട്ടവ. റെക്കോര്‍ഡിങ് സാമഗ്രികള്‍, എട്ട് ഇഞ്ചിനു മീതെയുള്ള ലെന്‍സുള്ള കാമറ, ലൈറ്റര്‍, ലേസര്‍ പോയിന്റര്‍, കുട, എയര്‍ഹോണുകള്‍, അമിതമായി ശബ്ദമുണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍, ഗ്ലാസ് ബോട്ടിലുകള്‍, കാനുകള്‍ എന്നിവയും സ്‌റ്റേഡിയത്തിനകത്ത് നിരോധിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിനകത്ത് പുക വലിക്കാനും പാടില്ല. വളര്‍ത്തു മൃഗങ്ങളുമായി അകത്ത് പ്രവേശിക്കാനാകില്ല. മുഖംമൂടി, ഹെല്‍മറ്റ് തുടങ്ങിയ ധരിക്കുന്നതിനും സ്‌റ്റേഡിയത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ദോഹയിൽ ആരംഭിക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് പത്തു ദിവസം തുടരും. 48,000 പേര്‍ക്ക് ഒരേ സമയം ഇരുന്നു മത്സരങ്ങള്‍ വീക്ഷിക്കാനുള്ള സൗകര്യമാണ് ഖലീഫ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.