December 20, 2021
December 20, 2021
ദോഹ : ബാർഷം എന്ന പേര് ഖത്തറിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ വാക്ക് കേൾക്കുന്ന മാത്രയിൽ, 2020 ടോക്കിയോ ഒളിമ്പിക്സിൽ സ്വർണപ്പതക്കമണിഞ്ഞ് രാജ്യത്തിന്റെ യശസ്സുയർത്തിയ മുതാസ് ബാർഷമിന്റെ മുഖം ഖത്തറി ജനതയുടെ മനസ്സിൽ തെളിയും. അതേ കുടുംബത്തിൽ നിന്ന് മറ്റൊരു വീര നായകനെ കൂടി ഖത്തറിന് ലഭിച്ചിരിക്കുന്നു. ആഫ്രിക്കൻ ശക്തികളായ ഈജിപ്തിനെ മുട്ടുകുത്തിച്ച്, അറബ് കപ്പിന്റെ മൂന്നാം സ്ഥാനത്ത് രാജ്യം തലയുയർത്തി നിൽക്കുമ്പോൾ, ചർച്ചയാവുന്നത് ഒളിമ്പിക്സ് ഹീറോ മുതാസ് ബാർഷമിന്റെ അനിയൻ മിഷാൽ ബാർഷമാണ്.
അറബ് കപ്പിലെ ആദ്യമത്സരങ്ങളിലൊക്കെയും ബെഞ്ചിലായിരുന്നു മിഷാലിന്റെ സ്ഥാനം. ലൂസേഴ്‌സ് ഫൈനലിലാണ് താരത്തിന് ആദ്യമായി കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്. മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയ ഈജിപ്തിനെ തടഞ്ഞുനിർത്താൻ ഖത്തറിനെ സഹായിച്ചത് മിഷാലിന്റെ മികവായിരുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതിന് പിന്നാലെ, മുഹമ്മദ് ഷെരീഫിന്റെ കിക്ക് തടുത്തിട്ട മിഷാൽ, ആതിഥേയ രാജ്യത്തിന് മൂന്നാം സ്ഥാനമെന്ന അവിസ്മരണീയനേട്ടം സ്വന്തമാക്കി കൊടുക്കുകയും ചെയ്തു. 2020 നവംബറിൽ കോസ്റ്ററിക്കയ്ക്ക് എതിരെ നടന്ന സൗഹൃദമത്സരത്തിലാണ് മിഷാൽ ഖത്തർ ജേഴ്‌സിയിൽ അരങ്ങേറിയത്. താരത്തിന്റെ പ്രകടനത്തെ പ്രകീർത്തിച്ച് പരിശീലകൻ ഫെലിക്സ് സാഞ്ചസും രംഗത്തെത്തി. സമ്മർദത്തിന് അടിപ്പെടാതെ മികച്ച പ്രകടനം പുറത്തെടുക്കാൻ ബാർഷമിന് കഴിഞ്ഞെന്നായിരുന്നു സാഞ്ചസിന്റെ പ്രതികരണം. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കളിച്ചും ചിരിച്ചും ഉന്മേഷവാനായി കാണപ്പെട്ട ബാർഷം, തന്റെ കുടുംബത്തിന്റെ കായികജീനാണ് തന്നെ സഹായിച്ചത് എന്നാണ് തമാശരൂപേണ പ്രതികരിച്ചത്.