February 09, 2022
February 09, 2022
ദോഹ : മൂന്നാം കോവിഡ് തരംഗത്തിന്റെ പ്രഹരശേഷി കുറഞ്ഞതോടെ ഖത്തറിലെ കോവിഡ് മാനദണ്ഡങ്ങളിൽ വീണ്ടും അയവുകൾ വരുത്താൻ ധാരണയായി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് മാസ്ക് ഉപയോഗമിനി നിർബന്ധമല്ല എന്ന തീരുമാനം അറിയിച്ചത്.
അതേസമയം തുറസ്സായ ഇടങ്ങളിൽ മാത്രമാണ് മാസ്ക് നിർബന്ധം അല്ലാത്തതെന്നും, അടച്ചിട്ട പൊതു സ്ഥലങ്ങളിൽ മാസ്ക് ധാരണം തുടരണമെന്നും മന്ത്രി സഭ വിശദീകരിച്ചു. മാർക്കറ്റുകളിലും മറ്റും നടക്കുന്ന പൊതു പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പള്ളികൾ, ഇവയുടെ പരിസരം തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കണം. തുറന്ന ഹാളുകളിൽ നടക്കുന്ന വിവാഹപാർട്ടികളിൽ മൂന്നൂറോളം ആളുകൾക്ക് പങ്കെടുക്കാമെന്നും മന്ത്രി സഭ വ്യക്തമാക്കി. അതേസമയം, വാക്സിൻ എടുക്കാത്തവർ അൻപതിൽ കൂടരുത്. ഹാളിന്റെ ആകെ ശേഷിയുടെ അൻപത് ശതമാനം ആളുകൾക്കാണ് പ്രവേശന അനുമതി. പാർക്കുകളിലും കോർണിഷിലും പരമാവധി മുപ്പത് പേർക്ക് വരെ ഒത്തുകൂടാമെന്നും മന്ത്രിസഭ അറിയിച്ചു.