December 29, 2021
December 29, 2021
ദോഹ: ദിനംപ്രതിയുള്ള കേസുകൾ കൂടുകയും, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യ സുരക്ഷയ്ക്കുമായി രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഡിസംബർ 31 വെള്ളിയാഴ്ച മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
യോഗതീരുമാനങ്ങള്‍:
1) അടച്ചതും തുറന്നതുമായ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി -- അതേസമയം, തുറന്ന സ്ഥലങ്ങളില്‍ സ്‌പോര്‍ട്‌സ് പരിശീലിക്കുന്ന ആളുകള്‍ക്ക് ഇളവുണ്ട്.
2) സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പോലുള്ള പൊതുപരിപാടികള്‍ക്കും ഇനി നിയന്ത്രണം
എ) തുറസായ സ്ഥലങ്ങളില്‍ ശേഷി 75 ശതമാനം കവിയരുത്.
ബി) അടച്ച സ്ഥലങ്ങളില്‍ ശേഷി 50 ശതമാനം കവിയരുത്. പങ്കെടുക്കുന്നവരില്‍ 90 ശതമാനം പേരും പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തവരായിരിക്കണം.
സി) വാക്‌സിന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ പരിശോധന/ പി.സി.ആര്‍. പരിശോധന നടത്തിയതിന്റെ നെഗറ്റീവ് ഫലം കയ്യിൽ കരുതണം.
ഡി) പരിപാടി സംഘടിപ്പിക്കുന്നതിന് മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
3) പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നടപടികള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ കൃത്യമായി പാലിക്കണം.
4) സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.