January 28, 2022
January 28, 2022
ദോഹ : തിരിച്ചറിയൽ രേഖ ചോദിച്ചതിൽ പ്രകോപിതനായി സെക്യൂരിറ്റി ഗാർഡിനെ വെടിവെച്ചു കൊന്ന ഖത്തറി പൗരനെ പിടികൂടിയതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. അൽ വാബ് പ്രദേശത്തെ റെസിഡെൻഷ്യൽ കോമ്പൗണ്ടിലാണ് സംഭവം നടന്നത്. ഒരു സ്ത്രീക്കൊപ്പം വാഹനത്തിൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ ശ്രമിച്ച വ്യക്തിയെ തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ സെക്യൂരിറ്റി തടയുകയും, വാഹനത്തിൽ തിരിച്ചുപോയ ഇയാൾ വീണ്ടും വന്ന ശേഷം സെക്യൂരിറ്റിയെ വെടിവെച്ചു വീഴ്ത്തിയെന്നും ദൃക്‌സാക്ഷികൾ അറിയിച്ചു.
ശ്രീലങ്കൻ സ്വദേശിയാണ് കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ശ്രീലങ്കൻ എംബസി സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. സമീപത്തുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും വെടിയേറ്റെന്നും, പെട്ടെന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നും ദോഹ ന്യൂസ് അറിയിച്ചു. ഏറെ വൈകാതെ വൻ പോലീസ് സന്നാഹം സംഭവസ്ഥലത്തെത്തി കുറ്റവാളിയെ പിടികൂടുകയായിരുന്നു. ഇയാളുടെ തോക്കിന് ലൈസൻസ് ഇല്ലെന്നും, എവിടെ നിന്നാണ് തോക്ക് ലഭിച്ചത് എന്നത് അന്വേഷിച്ചുവരികയാണെന്നും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.