May 25, 2022
May 25, 2022
അൻവർ പാലേരി
ദോഹ : പാരീസിലെ ഖത്തർ എംബസിയിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്.പ്രമുഖ ഫ്രഞ്ച് പത്രമായ 'ലെ പാരിസിയൻ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ അമിതമായ അളവിൽ കൊക്കെയിൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്‌ച രാവിലെ പ്രാദേശിക സമയം 6.30 ഓടെയാണ് പാരീസിലെ ചാംപ്‌സ്-എലിസീസിനോട് ചേർന്നുള്ള ആർക്ക് ഡി ട്രയോംഫിൽ സ്ഥിതി ചെയ്യുന്ന ഖത്തർ എംബസിയിലേക്ക് അജ്ഞാതൻ തള്ളിക്കയറാൻ ശ്രമിച്ചത്.ഇയാളെ തടയാൻ ശ്രമിച്ച സുരക്ഷാ ഗാർഡിനെ ആക്രമിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള 38 കാരനാണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.44 കാരനായ സുരക്ഷാ ഗാർഡാണ് കൊല്ലപ്പെട്ടത്.ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
അക്രമി നേരത്തെയും നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്നും മാനസിക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണെന്നും പോലീസ് അറിയിച്ചു.
പാരീസിലെ ഖത്തർ എംബസി സംഭവത്തെ "നിന്ദ്യവും നീതീകരിക്കപ്പെടാത്തതുമായ കുറ്റകൃത്യം" എന്നാണ് വിശേഷിപ്പിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക