November 27, 2022
November 27, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ: ലണല്‍ മെസ്സിയും അര്‍ജന്റീനയുമില്ലാതെ എന്തു ലോകകപ്പ് എന്ന് ചോദിക്കുന്നവർക്ക് ഇനിയും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ച് മുന്നോട്ടു പോകാം.തോറ്റാല്‍ പുറത്തെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് സിയിലെ രണ്ടാമങ്കം കളിച്ച അര്‍ജന്റീന 2-0നു മെക്‌സിക്കോയെ തോല്‍പ്പിച്ചതോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയതോടോപ്പം ഫുട്‍ബോൾ 'മിശിഹ' ഒരുപിടി റെക്കോർഡുകൾ കൂടി ഗോൾ വലയിലാക്കുകയായിരുന്നു.ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ഒരുപിടി റെക്കോർഡുകള്‍ മത്സരത്തില്‍ സ്വന്തമാക്കുകയായിരുന്നു.
അഞ്ചാം ലോകകപ്പിൽ ലിയോണല്‍ മെസിയുടെ എട്ടാം ഗോളാണ് കഴിഞ്ഞ ദിവസം ദോഹയിലെ ഗോൾ വലയിലെത്തിയത്. ഇതോടെ മെസി ഫുട്ബോള്‍ ദൈവം ഡിഗോ മാറഡോണയുടെ നേട്ടത്തിനൊപ്പമെത്തി. അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ മുന്നിൽ പത്ത് ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം. 1966ന് ശേഷം ഒറ്റക്കളിയിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരവുമായി മുപ്പത്തിയഞ്ചുകാരനായ മെസി. ലോകകപ്പിലെ ലിയോയുടെ ആദ്യ ഗോൾ 2006ൽ പതിനെട്ടാം വയസിലായിരുന്നെങ്കിൽ ഖത്തറിൽ മെക്സിക്കോയ്ക്കെതിരെ മുപ്പത്തിയഞ്ചാം വയസിലാണ് മെസ്സി ലക്ഷ്യം കണ്ടത്.
നിർണായക മത്സരത്തിൽ ലിയോണൽ മെസിയുടെയും എൻസോ ഫെർണാണ്ടസിന്‍റേയും ഗോളുകൾക്കായിരുന്നു അർജന്‍റീയുടെ ജയം. ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസി 64-ാം മിനുറ്റിലും മെസിയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് 87-ാം മിനുറ്റിലുമാണ് ലക്ഷ്യം കണ്ടത്.
ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ടാമത്തേതിനു ചരടുവലിക്കുകയും ചെയ്ത മെസ്സിയാണ് ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ആദ്യ പകുതിയില്‍ ആരാധകരെ നിരാശപ്പെടുത്തിയ അര്‍ജന്റീനയയെയാണ് കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ ആരാധകരെ അവര്‍ രസിപ്പിക്കുക തന്നെ ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക