January 04, 2022
January 04, 2022
മുംബൈ: മുസ്ലിം സ്ത്രീകളെ ചിത്രങ്ങൾ സഹിതം ലേലത്തിന് വെക്കുന്ന 'ബുള്ളി ഭായ്' ആപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ മുംബൈയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. 'ബുള്ളി ഭായ്' ആപ്പ് കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ പ്രതിയാണ് യുവതി. നേരത്തെ ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും പരസ്പരം അറിയാവുന്നവരാണെന്നും സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആശയവിനിമയങ്ങള്‍ നടത്തിയതെന്നും പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബുള്ളി ഭായ് ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്തിരുന്നത്. ട്രാന്‍സിറ്റ് റിമാന്‍ഡിന് വേണ്ടി യുവതിയെ ഉത്തരാഖണ്ഡ് കോടതിയില്‍ ഹാജരാക്കും. വിവാദമായ സുള്ളി ഡീല്‍സിനു പിന്നാലെയാണ് മുസ്ലിം സ്ത്രീകളെ 'ഓണ്‍ലൈന്‍ ലേലത്തിന്' വെച്ച് വീണ്ടും വിദ്വേഷകാമ്പയിൻ അരങ്ങേറിയത്. 'സുള്ളി ഡീലു'കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് 'ബുള്ളി ബായ്' എന്ന ആപ്പില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വില്‍പനക്ക് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത്. മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് ആപ്പിലൂടെ മുസ്ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച വിവരം ആദ്യമായി വെളിപ്പെടുത്തിയത്. നൂറുകണക്കിന് മുസ്‍ലിം സ്ത്രീകളുടെ ചിത്രമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്. മാസങ്ങൾക്ക് മുൻപും സമാന രീതിയില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള 'സുള്ളി ഡീല്‍സ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആപ്പ്.