June 07, 2022
June 07, 2022
ന്യൂ ഡൽഹി : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ നേതാക്കളെ ബിജെപി പുറത്താക്കിയ സാഹചര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നു, ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ല. മറ്റു രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പു പറയേണ്ടതില്ല. ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ചിലര്‍ കലഹങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവര്‍ പ്രധാനമന്ത്രിയും മോഹന്‍ ഭാഗവതും പറയുന്നത് കേള്‍ക്കണം. രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ പ്രവാചക നിന്ദ പ്രസ്താവനയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഒഐസിയുടെ നിലപാട് അനാവശ്യവും ഇടുങ്ങിയ മനഃസ്ഥിതിയുമുള്ളതാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഒഐസിയുടെ പ്രസ്താവന ചിലരുടെ പ്രേരണ കാരണമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനം നല്‍കുന്നു. ചിലര്‍ നടത്തിയ വിവാദ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്നും, ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. പരാമര്‍ശം നടത്തിയവര്‍ക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്.
അതേസമയം,ഇത്തരമൊരു പ്രസ്താവന നടത്തിയ ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് പാർട്ടി നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക