December 17, 2019
December 17, 2019
ദോഹ : ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ നരനായാട്ട് ഇന്ത്യക്ക് പുറത്തും ചർച്ചയാവുകയാണ്. പോലീസിന്റെ ആക്രമണത്തിൽ നിന്നും പുരുഷ സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടികൾ നടത്തിയ ധീരമായ ചെറുത്തുനിൽപിന്റെ ചിത്രമാണ് അറബ് ലോകത്തും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയും ജേർണലിസം വിദ്യാർത്ഥിയുമായ ഷഹീൻ അബ്ദുള്ളയെ ഏതാനും പെൺകുട്ടികൾ കൂട്ടം കൂടി നിന്ന് രക്ഷിക്കുന്ന ചിത്രം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മലയാളിയും ചരിത്ര വിദ്യാർത്ഥിനിയുമായ അയിഷാ റെന്ന പൊലീസിന് നേരെ കൈചൂണ്ടി സംസാരിക്കുന്ന ചിത്രം പൗരത്വബില്ലിനെതിരെ രാജ്യമെങ്ങും കത്തിപ്പടരുന്ന സമരയുവത്വത്തിന്റെയും പെണ്ണുയർപ്പിന്റെയും പ്രതീകമായാണ് ജനമനസ്സിൽ ഇടം പിടിച്ചത്.
'ഡൽഹി പോലീസിനെ നേരിട്ട ജാമിയയിലെ പെൺകുട്ടികളുടെ വൈറൽ വീഡിയോ കാണാം' എന്ന തലക്കെട്ടോടെയാണ് അറബ്‌ലോകത്തെ പ്രമുഖ ചാനലായ അൽ ജസീറയുടെ ഓൺലൈൻ പതിപ്പിൽ വാർത്ത നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ ലാത്തി ഉപയോഗിച്ചുള്ള പോലീസ് മർദനത്തിൽ നിന്ന് സുഹൃത്തിനെ രക്ഷിക്കാൻ ധീരമായി ഇടപെടുന്നതിന്റെ വീഡിയോ വൈറലായതോടെ ഈ പെൺകുട്ടികൾ ഇന്ത്യയുടെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പോലീസ് മർദനത്തിൽ പരിക്കേറ്റ് ചോരയൊലിക്കുന്ന മുഖവുമായി വീണുകിടക്കുന്ന സുഹൃത്തിനെ രക്ഷിക്കാൻ മലയാളികളായ ലദീദ ഫർസാന,ആയിഷ റെന്ന,ഉത്തർ പ്രദേശിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥിനി ചന്ദയാദവ് എന്നിവർക്കൊപ്പം മറ്റു ചില പെൺകുട്ടികളുമുണ്ടായിരുന്നു. ഇവരുമായി നേരിൽ സംസാരിച്ചാണ് അൽ ജസീറ ലേഖകൻ ബിലാൽ കുചായ് റിപ്പോർട്ട് തയാറാക്കിയത്. ഇതോടൊപ്പം ചിത്രവും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പലരും രേഖപ്പെടുത്തിയ അഭിപ്രായങ്ങളും റിപ്പോർട്ടിലുണ്ട്.
പ്രതിഷേധത്തിനിടെ അതിക്രമത്തിനിരയായ ആളെ എങ്ങനെയാണ് രക്ഷപ്പെടുത്തുന്നതെന്ന് കാണുക. ജാമിയയിലെ വിദ്യാർത്ഥിനികളുടെ യഥാർത്ഥ ജീവിതത്തിന്റെ പ്രത്യക്ഷീകരണമാണ് ഇതെന്നായിരുന്നു എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ നടാഷ ബദ്വാർ ട്വിറ്ററിൽ കുറിച്ചത്. പോലീസ് അതിക്രമത്തിന്റെയും വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തിന്റെയും ദൃശ്യവും നടാഷ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ ധീരതയ്ക്ക് സല്യൂട്ട് ചെയ്യുന്നുവെന്നാണ് എഴുത്തുകാരനായ അസ്ഹർ അജ്ജു ദൃശ്യം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചത്. മാനസികവും ശാരീരികവുമായ സുരക്ഷയൊരുക്കാൻ കുടുംബത്തിലുള്ളവർ പരസ്പരം ചെയ്യുന്നത് തന്നെയാണ് ധീരതയുള്ള ഈ പെൺകുട്ടികളും ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.