October 25, 2021
October 25, 2021
ദോഹ: ഖത്തറുമായുള്ള പ്രകൃതി വാതക ഇറക്കുമതി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ ഉപാധി മുന്നോട്ടുവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു വര്‍ഷം 75 ലക്ഷം ടണ്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന കരാര്‍ ഖത്തറുമായി നിലവിലുണ്ട്. ഈ കരാറിന്റെ കാലാവധി 2028ലാണ് അവസാനിക്കുക. കരാര്‍ അവസാനിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് ഈ കരാര്‍ പുതുക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കും. അതായത്, അടുത്ത വര്‍ഷം മുതല്‍ ചര്‍ച്ച തുടങ്ങാനാണ് പെട്രോനെറ്റിന്റെ തീരുമാനം. ഈ ചര്‍ച്ചയില്‍ ഖത്തറിന് മുമ്പിൽ സുപ്രധാന ഉപാധി വെക്കാനാണ് പെട്രോനെറ്റിന്റെ തീരുമാനം.
ഖത്തര്‍ ഗ്യാസും പെട്രോനെറ്റുമാണ് കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുക. നേരത്തെയുള്ള കരാര്‍ പ്രകാരം ഖത്തർ ഇന്ത്യയ്ക്ക് 50 കപ്പല്‍ പ്രകൃതി വാതകം കൈമാറാനുണ്ട്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം കൈമാറ്റം നടന്നിട്ടില്ല. 2015ല്‍ കൈമാറാനുള്ള ഈ ചരക്കുമായി ബന്ധപ്പെട്ട വിഷയം പുതിയ ചര്‍ച്ച ആരംഭിക്കുമ്പോൾ ഇന്ത്യ വീണ്ടും ഉന്നയിക്കും.എന്നാൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതെ ചരക്കു വാങ്ങുന്നതിൽ ഇന്ത്യയാണ് വീഴ്ച വരുത്തിയതെന്നാണ് ഖത്തറിന്റെ നിലപാട്. അതേസമയം,10 ലക്ഷം ടണ്‍ പ്രകൃതി വാതകം ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യാന്‍ തയ്യാറായാല്‍ വില കുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് ഖത്തര്‍ അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, അന്ന് കൈമാറാതിരുന്ന ചരക്കുകള്‍ കൈമാറണമെന്ന ഉപാധിയാണ് ഇന്ത്യ മുന്നോട്ട് വെക്കുക എന്ന് പെട്രോനെറ്റ് ഫിനാന്‍സ് ഡയറക്ടര്‍ വികെ മിശ്ര ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ആവശ്യപ്പെടുന്ന പോലെ ഖത്തര്‍ പഴയ ചരക്കുകള്‍ കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത അടയും. പിന്നീട് കൈമാറ്റം സാധ്യമാകണമെങ്കില്‍ 2029 ആകും. നിലവിലെ ദീര്‍ഘകാല കരാര്‍ കഴിയുന്നത് 2028ലാണ്. അതിന് ശേഷമേ തുടര്‍ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകൂ. കരാര്‍ പുതുക്കുന്ന ചര്‍ച്ച അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ പുതിയ തീരുമാനവുമായി രംഗത്തുവന്നിട്ടുള്ളത്.
പഴയ ചരക്കുകള്‍ അടുത്ത വര്‍ഷം കൈമാറണമെന്ന് പെട്രോനെറ്റ് ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് മിശ്ര പറയുന്നു. വിഷയം കരാര്‍ പുതുക്കല്‍ ചര്‍ച്ചയിലും ഇന്ത്യ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഗെയില്‍, ഒഎന്‍ജിസി എന്നീ എണ്ണ കമ്ബനികളാണ് പെട്രോനെറ്റിന് പിന്നിലെ ശക്തി.
പഴയ ചരക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് പെട്രോനെറ്റിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട് എന്നാണ് വിവരം. അതേസമയം, വിലയില്‍ വന്ന വ്യത്യാസമാണ് കൈമാറ്റം വൈകിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഖത്തര്‍ഗ്യാസ് എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമായിരിക്കും. ഖത്തര്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യ എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്ന് കാണാം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.