February 26, 2022
February 26, 2022
ദോഹ : ലോകകപ്പ് ഫുട്‍ബോളിന് വേദി ഒരുക്കാനുള്ള അവസരത്തിലൂടെ, ഖത്തർ സാമ്പത്തികമായി വൻ കുതിപ്പ് നടത്തുമെന്ന് റിപ്പോർട്ടുകൾ. വിവിധ കമ്പനികൾക്കും, വ്യവസായ മേഖലകൾക്കുമായി 20 ബില്യൺ ഡോളറിന്റെ വളർച്ചയുണ്ടാവുമെന്നാണ് ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ കണക്കുകൂട്ടൽ. എക്സ്പോയോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിപാടിയിലാണ് ലോകകപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസാദ്ധ്യതകൾ വിശകലനം ചെയ്തത്.
പ്രാദേശിക വിപണിയിലടക്കം ലോകകപ്പ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം, രാജ്യത്തിന്റെ കായികമേഖലയും ലോകകപ്പോടെ കൂടുതലുണരും. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ അഞ്ഞൂറോളം അന്താരാഷ്ട്ര കായിക ടൂർണമെന്റുകൾക്ക് ഖത്തർ വേദിയായിട്ടുണ്ടെന്നും,ഈ പരിചയസമ്പത്ത് ലോകകപ്പ് സമയത്ത് നിർണായകമാവുമെന്നും ഖത്തർ ഫിനാൻഷ്യൻ സെന്ററിന്റെ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റായ ലൈല അൽ ജെഫൈരി അഭിപ്രായപ്പെട്ടു. ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഖത്തർ പ്രിക്‌സ് തുടങ്ങിയ ടൂർണമെന്റുകൾ കുറ്റമറ്റ രീതിയിൽ നടത്താൻ ഖത്തറിന് കഴിഞ്ഞതും ജെഫൈരി ചൂണ്ടിക്കാണിച്ചു. ഗ്ലോബൽ സ്പോർട്ട് നേഷൻ ഇൻഡക്സ് പ്രകാരം അറബ് മേഖലയിൽ ഒന്നാമതുള്ള രാജ്യമാണ് ഖത്തർ. ലോകത്തെ ആദ്യ ഇരുപതിലും ഖത്തറിന് സ്ഥാനമുണ്ട്. ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും ട്രെയിനിങ് സൗകര്യങ്ങളും ഒരുക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത് എന്നും ജിഫൈരി കൂട്ടിച്ചേർത്തു.