January 01, 2022
January 01, 2022
ദോഹ : കോവിഡ് കേസുകളിൽ ക്രമാതീതമായ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ആശുപത്രി സേവനങ്ങൾ ആവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര അവസ്ഥയിലുള്ള രോഗികൾക്ക് ആശുപത്രികളിൽ ഇടം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുന്നത് തടയാനാണ് ഈ മുൻകരുതലെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച, നേരിയ ലക്ഷണങ്ങൾ ഉളള രോഗികൾ ആദ്യത്തെ അഞ്ചുദിവസങ്ങളിൽ സ്വന്തം റൂമിൽ തന്നെ കഴിച്ചുകൂട്ടണം. ഈ കാലയളവിൽ കുടുംബാംഗങ്ങളുമായി ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുത്ത അഞ്ചുദിവസങ്ങളിൽ മുറിവിട്ട് പുറത്തിറങ്ങാമെങ്കിലും, വീടിനകത്ത് തന്നെ തുടരണം. ഈ സമയത്ത് മാസ്ക് കൃത്യമായി ധരിക്കുകയും വേണം. വീട്ടിൽ ഐസൊലേഷനിൽ കഴിയവേ വരുന്ന ആവശ്യങ്ങൾക്കായി 16000 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒമിക്രോൺ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുകയും, ദിവസേനയുള്ള കേസുകൾ എഴുന്നൂറ് കടക്കുകയും ചെയ്തതിനാൽ രാജ്യത്ത് വിട്ടുവീഴ്ചയില്ലാത്ത മുൻകരുതൽ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. കോവിഡിനെ പ്രതിരോധിക്കാനായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ കൂടുതൽ ആശുപത്രികൾ സജ്ജമാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. രോഗവ്യാപനത്തിന് തടയിടാനായി പീസീആർ ടെസ്റ്റ് അടക്കമുള്ള നടപടികൾക്ക് മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിബന്ധനയും ഖത്തറിൽ നടപ്പാക്കിയിട്ടുണ്ട്. ആശുപത്രികൾക്ക് മുൻപിൽ നീണ്ട നിരകൾ രൂപപെടാതിരിക്കാനാണ് ഈ നടപടി.