February 14, 2021
February 14, 2021
ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിനുകളുടെ പ്രാധാന്യത്തെ കുറിച്ച് ഖത്തറിലെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ അവബോധം ഉണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടവരില്‍ വലിയ ശതമാനം ആളുകള്‍ക്കും ഇതിനകം വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത് പറഞ്ഞു. കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കാനായി എല്ലാവരും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'വാക്‌സിനേഷനായി അപ്പോയിന്റ്‌മെന്റ് ലഭിക്കാനായി ഖത്തറിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. വാക്‌സിനേഷന്‍ ക്യാമ്പെയിനിന്റെ വിവിധഘട്ടങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്ന ഘട്ടമെത്തുമ്പോള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മന്ത്രാലയം ബന്ധപ്പെടും.' -ഡോ. സോഹ പറഞ്ഞു.
മൊഡേണ വാക്‌സിന്‍ ഖത്തറില്‍ ഉടന്‍ ലഭ്യമാകും. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും മൊഡേണ വാക്‌സിനും സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും തുല്യമാണ്. മൊഡേണ വാക്‌സിന്റെ ആദ്യലോഡ് ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഡോ. സോഹ അല്‍ ബയാത്
രണ്ട് വാക്‌സിനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവ സൂക്ഷിക്കുന്നതിലാണ്. കൂടാതെ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 വയസാണ്. എന്നാല്‍ മൊഡേണ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. രണ്ട് ഡോസുകളാണ് ഇരു വാക്‌സിനുകള്‍ക്കും ഉള്ളത്.
ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. അതേസമയം മൊഡേണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ വാക്‌സിന്‍ ഡോസ് സ്വീകരിക്കേണ്ടതെന്നും ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
ഏത് വാക്‌സിനാണോ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ലഭ്യമാകുന്നത് എന്നതിനനുസരിച്ചാണ് ജനങ്ങള്‍ക്ക് ഏത് വാക്‌സിന്‍ ലഭിക്കുമെന്ന കാര്യം തീരുമാനിക്കുക. സുരക്ഷയും കാര്യക്ഷമതയും തുല്യമായതിനാല്‍ ഏത് വാക്‌സിന്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.