March 23, 2022
March 23, 2022
ദോഹ : ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസുകളുടെ വകഭേദങ്ങളിൽ ഒന്നായ മെർസ്, അൻപത് വയസ് പ്രായമുള്ള പുരുഷനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാൾ ഒട്ടകങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു.
രോഗിക്ക് അവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ഇയാളുമായി സമ്പർക്കമുണ്ടായിരുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൊറോണയ്ക്ക് സമാനമായി, ശ്വസന വ്യവസ്ഥയെ ആണ് മെർസും ബാധിക്കുന്നതെങ്കിലും, രോഗവ്യാപനത്തിലും ഉറവിടത്തിലും രണ്ട് വൈറസുകളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഗുരുതര അസുഖങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഒട്ടകങ്ങളുമായി ഇടപഴക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു. കോവിഡ് പ്രതിരോധമാർഗങ്ങൾ കൃത്യമായി പിന്തുടരാനും മന്ത്രാലയം അഭ്യർത്ഥിച്ചു. പനി, ചുമ, ശ്വാസതടസം, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി വൈദ്യസഹായം തേടണം.