November 04, 2021
November 04, 2021
ദോഹ : ഖത്തറിലേ സ്വദേശികളും വിദേശികളുമായ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ഹമദ് മെഡിക്കൽ കോർപറേഷനെതിരെ ആരോപണവുമായി സ്വദേശി പൗരൻ രംഗത്ത്.ലോകത്തെ തന്നെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഹമദ് ഹോസ്പിറ്റലിനെതിരെ അബു ഹിന്ദ് എന്ന ഖത്തർ സ്വദേശിയാണ് ഖത്തർ റേഡിയോയിലെ പരിപാടിയിൽ അബു തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.ദോഹ ഗ്ലോബ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
'പുലർച്ചെ നാലുമണിക്ക് കടുത്ത പനിയും ഛർദിയും കാരണം അവശനായ ഞാൻ ആംബുലൻസിനായി ഹമദ് ആശുപത്രിയെ ഫോണിൽ ബന്ധപ്പെട്ടു. ഉടനെ എത്താമെന്നേറ്റ ആശുപത്രി ആംബുലൻസും കാത്ത് അരമണിക്കൂറോളം ഞാൻ തെരുവിൽ നിൽക്കേണ്ടി വന്നു. അൽ ഹിലാൽ പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. ആംബുലൻസ് ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്ന എന്റെ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നൽകാൻ പോലും അധികൃതർ തയ്യാറായില്ല. ' ഫോൺ ഇൻ പ്രോഗ്രാമിൽ അബു ഹിന്ദ് ഖത്തർ റേഡിയോയോട് പറഞ്ഞു. ആശുപത്രിയിൽ എത്തിയ ശേഷമുള്ള അധികൃതരുടെ പെരുമാറ്റവും അത്ര മികച്ചതല്ലായിരുന്നു എന്ന് അബു ഹിന്ദ് സാക്ഷ്യപ്പെടുത്തുന്നു. സജ്ജീകരിക്കാത്ത ഒരു മുറിയിലാണ് തന്നെ കിടത്തിയതെന്നും, താപനില പരിശോധിക്കാനോ, ചികിത്സ നൽകാനോ ഡോക്ടർമാർ തയ്യാറായില്ല എന്നും അബു ആരോപിച്ചു. പിന്നീട് സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് തന്റെ അസുഖം മാറിയതെന്നും അബു കൂട്ടിച്ചേർത്തു.